വാഷിംഗ്ടൺ: തായ്വാൻ സേനയെ പരിശീലിപ്പിക്കുന്ന സൈനികരുടെ എണ്ണം വർധിപ്പിക്കാൻ അമേരിക്ക ഒരുങ്ങുന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ. വർദ്ധിക്കുന്ന സൈനികരുടെ കൃത്യമായ എണ്ണം വ്യക്തമല്ല. ചൈന ഉയർത്തുന്ന നിലവിലെ ഭീഷണിക്കെതിരെയാണ് അമേരിക്ക സൈനികരുടെ എണ്ണം വർദ്ധിപ്പിക്കുന്നത്.
ചാര ബലൂൺ വിഷയത്തിൽ യു എസ് ചൈന ബന്ധത്തിൽ വിള്ളലുകൾ സംഭവിച്ചതിനെ തുടർന്നാണ് അമേരിക്ക പുതിയ നീക്കവുമായി രംഗത്തെത്തിയത്. 2021-ലാണ് തായ്വാൻ സേനയെ പരിശീലിപ്പിക്കുന്നതിനായി യുഎസ് സ്പെഷ്യൽ ഓപ്പറേഷൻ ഫോഴ്സ് തായ്വാനിലേക്ക് എത്തുന്നത്. വരും മാസങ്ങളിൽ പെന്റഗൺ തായ്വാൻ സേനയുടെ അംഗ സംഖ്യ വർദ്ധിപ്പിക്കുമെന്നൈണ് റിപ്പോർട്ടുകൾ.
എന്നാൽ ചൈനീസ് ചാര ബലൂൺ അമേരിക്കയിൽ ദൃശ്യമായതിനെ തുടർന്നുള്ള സംഘർഷങ്ങളുമായി ഇതിന് ബന്ധമില്ലെന്നാണ് യു എസ് വാദിക്കുന്നത്. ചൈന തായ്വാനെതിരെ ഉയർത്തുന്ന നിലവിലെ ഭീഷണി, പിന്തുണയും പ്രതിരോധ ബന്ധവും ആവശ്യപ്പെടുകയാണെന്നാണ് പെന്റഗൺ വക്താവ് മാദ്ധ്യമങ്ങളോട് പറഞ്ഞത്.
വിപുലീകരിച്ച പരിശീലനത്തെക്കുറിച്ചുള്ള വിവരങ്ങളുടെ ഉറവിടം തനിക്ക് അറിയില്ലെന്ന് തായ്വാൻ പ്രതിരോധ മന്ത്രി ചിയു കുവോ-ചെങ് വെള്ളിയാഴ്ച തായ്പേയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തായ്വാനും യുണൈറ്റഡ് സ്റ്റേറ്റ്സും തമ്മിൽ ധാരാളം സൈനിക ഇടപെടൽ ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Comments