എറണാകുളം: വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇഡി ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്തിന് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദേശം. ഹാജരായില്ലെങ്കിൽ വീണ്ടും നോട്ടീസ് നൽകും. മൂന്ന് തവണ നോട്ടീസ് നൽകിയിട്ടും ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യാൻ ഇഡിയ്‌ക്ക് അധികാരമുണ്ട്.
മൂന്ന് കോടി 38 ലക്ഷം രൂപയുടെ കോഴ ഇടപാട് കരാറിന്റെ മറവിൽ ഉണ്ടായതെന്നും ഈ കള്ളപ്പണം ഗൂഢാലോചനയിൽ പങ്കാളികളായവർക്ക് ലഭിച്ചെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ. ടെന്ററില്ലാതെ ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ലഭിക്കാൻ കോടികൾ കമ്മീഷൻ നൽകിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പനും മൊഴിനൽകിയിട്ടുണ്ട്. കരാറുമായി ബന്ധപ്പെട്ട എല്ലാ ഇടപാടും സിഎം രവീന്ദ്രന്റെ കൂടി അറിവോടെയാണ് നടന്നതെന്ന് സ്വപ്‌നയും മൊഴി നൽകിയിരുന്നു.
എന്നാൽ കോഴ നൽകിയെന്ന് വെളിപ്പെടുത്തിയ സ്വപ്‌ന സുരേഷുമായി ബന്ധമില്ലെന്ന നിലപാടിലാണ് സിഎം രവീന്ദ്രൻ. രവീന്ദ്രനും സ്വപ്‌നയും തമ്മിലുള്ള വാട്ട്‌സ്ആപ്പ് വഴി നടത്തിയ സംഭാഷണങ്ങൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളും രവീന്ദ്രനെതിരെ സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങളും ചോദിച്ചറിയും.
കേസിൽ ഇതുവരെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ മാത്രമാണ് ഇഡി അറസ്റ്റ് ചെയ്തിട്ടുള്ളത്. വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ ഫ്‌ളാറ്റ് നിർമ്മിക്കാൻ യുഎഇ റെഡ് ക്രെസന്റ് കരാറുകാരനായ യൂണിടെക്കിന് നൽകിയ 19 കോടി രൂപയിൽ 4.50 കോടി കോഴയായി നൽകിയെന്നാണ് കേസ്. കോഴയായി ലഭിച്ച തുക ആർക്കൊക്കെ ലഭിച്ചെന്നും കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നുമാണ് ഇഡി അന്വേഷിക്കുന്നത്.
Comments