ഇന്ന് ചന്ദ്രശേഖർ ആസാദ് വീരാഹുതി ദിനം. ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ വിസ്മരിക്കാൻ സാധിക്കാത്ത ഒരു ഏടാണ് ചന്ദ്രശേഖർ ആസാദ്. മാതൃരാജ്യത്തിന്റെ മോചനം സായുധ വിപ്ലവത്തിലൂടെ മാത്രമായിരിക്കുമെന്ന് അടിയുറച്ച് വിശ്വസിച്ചിരുന്ന അദ്ദേഹം വളരെ ചെറിയ പ്രായത്തിൽതന്നെ അതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. 1921ൽ നടന്ന നിസഹകരണ പ്രസ്ഥാനത്തിൽ നിന്നായിരുന്നു അദ്ദേഹത്തിന്റെ രാഷ്‌ട്രീയ പ്രവേശനത്തിന്റെ ആരംഭം.
1906 ജൂലൈ 23 ന് ഇന്നത്തെ മദ്ധ്യപ്രദേശിലായിരുന്നു ചന്ദ്രശേഖർ തിവാരി എന്ന ചന്ദ്രശേഖർ ആസാദിന്റെ ജനനം. മാതാവിന്റെ ആഗ്രഹപ്രകാരം വേദം പഠിക്കാനായി കാശി വിദ്യാപീഠത്തിൽ ചേർന്നു. എന്നാൽ ഇവിടെ നിന്നും അദ്ദേഹം 1921ലെ നിസഹകരണ സമരത്തിൽ പങ്കെടുത്തു. പോലീസിന്റെ പിടിയിലായ ചന്ദ്ര ശേഖറിനെ പാർസിയിലെ കോടതിയിൽ ഹജരാക്കി. കോടതിയിൽ പേരെന്താണെന്നുള്ള ജഡ്ജിയുടെ ചോദ്യത്തിന് ആസാദ് എന്നായിരുന്നു ചന്ദ്രശേഖറിന്റെ മറുപടി. അങ്ങനെയാണ് ചന്ദ്രശേഖർ തിവാരി, ചന്ദ്രശേഖർ ആസാദായി മാറുന്നത്. അന്നത്തെ അദ്ദേഹത്തിന്റെ ആ മറുപടിക്ക് 15 ചാട്ടയടിയായിരുന്നു സമ്മാനമായി കോടതിയിൽ നിന്നും ലഭിച്ചത്.
1922 ലെ നിസഹകരണ സമരത്തിൽ അസംതൃപ്തനായ അദ്ദേഹം തുടർന്നാണ് വിപ്ലവ മാർഗം സ്വീകരിക്കുന്നത്. തുടർന്ന് അദ്ദേഹം രാം പ്രസാദ് ബ്‌സ്മിലിന്റെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷന്റെ ഭാഗമായി. ബിസ്മിൽ, അഷ്ഫക്കുള്ള ഖാൻ, താക്കൂർ റോഷൻ സിംഗ്, രാജേന്ദ്രനാഥ് ലഹ്രി എന്നിവരുടെ ബലിദാന ശേഷം ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷന്റെ നേതൃത്വം ആസാദ് ഏറ്റെടുത്തു. 1928 ഭഗത് സിംഗുമായി ചേർന്ന് ആസാദ് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന പേരിൽ സംഘടനയെ പുനസംഘടിപ്പിച്ചു.
1931 ൽ പോലീസ് അദ്ദേഹത്തെ പിടികൂടാൻ പദ്ധതിയിട്ടു. ഇതിന്റെ ഭാഗമായി അലഹബാദിലെ ആൽഫ്രഡ് പാർട്ടിൽ ആസാദ് ഉണ്ടെന്നറിഞ്ഞ് പോലീസ് സംഘം പ്രദേശം വളഞ്ഞു. തുടർന്ന് വൻ പോരാട്ടം ബ്രിട്ടീഷ് പോലീസും ആസാദും തമ്മിൽ നടന്നു. പിടിക്കപ്പെടും എന്നായപ്പോൾ സ്വന്തം തോക്കിൽ നിന്നും തലയിലേക്ക് വെടിയുതിർത്ത് ആസാദ് വീരാഹുതി ചെയ്തു.
‘ഇതുവരെ നിങ്ങളുടെ രക്തം തിളച്ചില്ല എങ്കിൽ നിങ്ങളുടെ സിരകളിൽ ഓടുന്നത് ജലമാണ്. മാതൃരാജ്യത്തിന് വേണ്ടി സേവനം ചെയ്യാനല്ലെങ്കിൽ പിന്നെന്തിനാണ് യുവാക്കളുടെ മാംസം’. ഇപ്പോഴും പ്രയോഗിക്കപ്പെടുന്ന ജനകീയമായ ആസാദിന്റെ പ്രശസ്തമായ വാക്കുകളാണിത്.
Comments