ലക്‌നൗ: ഉമേഷ് പാൽ കൊലപാതക കേസിലെ പ്രതിയുമായി സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷനുള്ള ബന്ധം തെളിയിക്കുന്ന ഫോട്ടോ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൊലക്കേസ് പ്രതികളിലൊരാളായ സാദഖത്ത് ഖാന് അഖിലേഷ് യാദവ് ഹസ്തദാനം നൽകുന്ന ഫോട്ടോയായിരുന്നു പുറത്തുവന്നത്.
”ഉമേഷ് പാൽ വധത്തിൽ ഗൂഢാലോചന നടത്തിയ വ്യക്തിക്ക് ഹസ്തദാനം നൽകുന്നതാണ് ചിത്രം. എന്നിട്ടും എസ്പി ഇപ്പോഴും പറയുന്നത് കൊലക്കേസുമായോ പ്രതികളുമായോ യാതൊരു ബന്ധവുമില്ലെന്നാണ്. ” നിയമസഭയിലെത്തിയ അംഗങ്ങളോട് യുപി മുഖ്യമന്ത്രി വിശദീകരിച്ചു.
കുപ്രസിദ്ധ ഗ്യാങ്സ്റ്ററും എസ്പി നേതാവും കൊലക്കേസ് പ്രതിയുമായ ആതിഖ് അഹമ്മദിന്റെ ഏറ്റവും അടുത്ത സഹായിയാണ് സാദഖത്ത് ഖാൻ. ആതിഖ് ജയിലിൽ കിടക്കുന്നതിന് കാരണമായ രാജുപാൽ വധക്കേസിലെ മുഖ്യസാക്ഷിയായിരുന്നു കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഉമേഷ് പാൽ. സാക്ഷിയെ കൊലപ്പെടുത്തിയതിൽ ആതിഖിനും കൂട്ടാളികൾക്കും പങ്കുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇതിനിടെയാണ് ആതിഖിന്റെ ഉറ്റസുഹൃത്തായ സാദഖത്ത് ഖാനുമായി എസ്പി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് ഹസ്തദാനം നൽകുന്ന ചിത്രം പുറത്തുവന്നത്. ഉമേഷ് പാൽ വധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ സാദഖത്ത് ഖാനും നിലവിൽ ജയിലിലാണ്.
Comments