പട്ന: വീരമൃത്യു വരിച്ച സൈനികന്റെ പിതാവിനെ ബീഹാർ പോലീസ് മർദ്ദിച്ച സംഭവത്തിൽ ഇടപെട്ട് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. സൈനിക കുടുംബത്തിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിനെക്കുറിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഫോണിൽ വിളിച്ച് വിശദാംശങ്ങൾ ചോദിച്ചറിഞ്ഞതായി റിപ്പോർട്ട് പുറത്തുവന്നു. ഉചിതമായ നടപടി സ്വീകരിക്കുമെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും നിതീഷ് കുമാർ രാജ്നാഥ് സിംഗിന് ഉറപ്പ് നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസം സൈന്യവും പ്രശ്നത്തിൽ ഇടപെട്ടിരുന്നു. സൈനിക ഉദ്യോഗസ്ഥർ ജയ് കിഷോറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു.
ഗൽവാൻ താഴ്വരയിൽ ചൈനീസ് പട്ടാളക്കാരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മകന്റെ ഓർമ്മയ്ക്കായി പ്രതിമ സ്ഥാപിച്ച പിതാവിനെയാണ് ബിഹാർ പോലീസ് ക്രൂര മർദ്ദിച്ചത്. സർക്കാർ ഭൂമിയിലാണ് പ്രതിമ സ്ഥാപിച്ചതെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ബീഹാറിലെ വൈശാലിയിലാണ് സംഭവം നടന്നത്.
2022 ജൂൺ 15-ന് ഗൽവാൻ താഴ്വരയിൽ വീരമൃത്യു വരിച്ച സൈനികൻ ജയ് കിഷോർ സിംഗിന്റെ ഓർമ്മയ്ക്കായാണ് അദ്ദേഹത്തിന്റെ പിതാവ് പ്രതിമ സ്ഥാപിച്ചത്. എന്നാൽ പ്രതിമ സർക്കാർ ഭൂമിയിലാണെന്ന് ആരോപിച്ച് ബിഹാർ പോലീസ് സൈനികന്റെ പിതാവിനെതിരെ കേസെടുക്കുകയും തല്ലിച്ചതയ്ക്കുകയുമായിരുന്നു. ജയ് കിഷോർ സിംഗിന്റെ പ്രതിമയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഭൂരിഭാഗവും പൂർത്തിയായിട്ടുണ്ട്.
എന്നാലിതിനിടെ ബീഹാർ ഡിസിപി സൈനികന്റെ വീട്ടിലെത്തുകയും 15 ദിവസത്തിനകം പ്രതിമ നീക്കണമെന്നും താക്കീത് നൽകുകയും ചെയ്തു. പ്രതിമ സർക്കാർ ഭൂമിയിലാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ഡിസിപി ആരോപിച്ചു.ഡിസിപി മടങ്ങിയതിന് പിന്നാലെ പോലീസ് സംഘമെത്തി കിഷോർ സിംഗിന്റെ പിതാവിനെ അറസ്റ്റ് ചെയ്യുകയും മർദ്ദിക്കുകയായിരുന്നു. അദ്ദേഹത്തെ തല്ലിച്ചതയ്ക്കുന്നതിന്റെയും റോഡിലൂടെ വലിച്ചിഴയ്ക്കുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും വലിയ ചർച്ചയാകുകമായിരുന്നു. അതേസമയം, കിഷോർ സിംഗിന്റെ പിതാവ് നിയമലംഘനം നടത്തിയെന്നാണ് പോലീസ് ആരോപിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ജനുവരി 23-ന് ലഭിച്ച പരാതിയെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്നാണ് പോലീസിന്റെ വാദം.
Comments