തിരുവനന്തപുരം: ഷുഹൈബ് വധക്കേസ് ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരി കണ്ണൂർ ജയിലിൽ വെച്ച് ആറ് മണിക്കൂറിലധികം കാമുകിയുമായി സംസാരിച്ചെന്ന ആരോപണവുമായി കോൺഗ്രസ് എംഎൽഎ ടി സിദ്ധിഖ്. ആഭ്യന്തര വകുപ്പാണ് ഇതിനുള്ള മുഴുവൻ സൗകര്യവും ചെയ്തുകൊടുക്കുന്നത്. പ്രതികളെ സംരക്ഷിക്കാനാണ് സിബിഐ അന്വേഷണത്തെ പിണറായി സർക്കാർ എതിർക്കുന്നതെന്നും സിദ്ധിഖ് നിയമസഭയിൽ പറഞ്ഞു. നിലവിൽ കാപ്പ ചുമത്തി ജയിലിൽ കഴിയുകയാണ് ഡിവൈഎഫ്ഐ മുൻ നേതാവായ ആകാശ് തില്ലങ്കേരി.
ഷുഹൈബ് വധക്കേസ് പ്രതികൾക്ക് വിഐപി പരിഗണനയാണ് ലഭിക്കുന്നത്. പ്രതികൾക്ക് വേണ്ടി ലക്ഷങ്ങൾ നൽകി വക്കീലൻമാരെ ഏർപ്പാട് ചെയ്തു നൽകുന്നത് സിപിഎമ്മും സംസ്ഥാന സർക്കാരുമാണ്. ആകാശ് തില്ലങ്കേരി സിപിഎമ്മിന്റെ മടിയിലാണ് ഇരിക്കുന്നത്.
മുൻപ് ജന്മി കുടിയാൻ പോരാട്ടം നടന്ന തില്ലങ്കേരി ഗ്രാമത്തിൽ ഇന്ന് നടക്കുന്നത് കൊന്നവരും കൊല്ലിച്ചവരും തമ്മിലുള്ള പോരാട്ടമാണ്. സിപിഎം ക്വട്ടേഷൻ സംഘമാണ് ഷുഹൈബ് വധത്തിന് പിന്നിൽ. അത്കൊണ്ടാണ് അവർക്ക് പ്രതികളെ പാർട്ടിയിൽ നിന്നും പുറത്താക്കേണ്ടി വന്നതെന്നും സിദ്ധിഖ് പറഞ്ഞു.
സിപിഎമ്മിന് വലിയ ആഘാതമുണ്ടാക്കിയ വെളിപ്പെടുത്തലുകൾ ആകാശും കൂട്ടരും അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിലൂടെ നടത്തിയിരുന്നു. പാർട്ടി ആഹ്വാന പ്രകാരമാണ് ഷുഹൈബ് വധം എന്ന തരത്തിൽ സമൂഹമാദ്ധ്യമത്തിൽ പ്രതികരിച്ചതോടെ സിപിഎം വെട്ടിലായിരിക്കുകയാണ്.
Comments