രാമസിംഹൻ സംവിധാനം ചെയ്ത ‘1921 പുഴ മുതൽ പുഴ വരെ’ എന്ന സിനിമ പരാജയപ്പെട്ട ഹിന്ദുവിന്റെ ചരിത്രമാണെന്ന് ടി.ജി മോഹൻദാസ്. എട്ടു ദിക്കും പൊട്ടുന്ന ശബ്ദത്തിൽ നിലവിളിച്ചിട്ടും ഒരു ദൈവവും തുണയ്‌ക്കെത്താതെ നിസ്സഹായമായിപ്പോയ ഒരു സമാജത്തിന്റെ കഥയാണിത്. സിനിമയെ ശാസ്ത്രീയമായി വിലയിരുത്തുന്നവർ ഇവിടെയുണ്ട്. ഇഴകീറി പരിശോധിച്ച് വിമർശിക്കുന്നവരോട് തർക്കത്തിനില്ല. എന്നാൽ, നൂറ്റിരണ്ടു വർഷങ്ങൾക്കു ശേഷം ഹിന്ദു ഒന്ന് ഉറക്കെ കരയുകയാണ്. ചെവി പൊത്തേണ്ടവർ പൊത്തിക്കോളൂ എന്നും ഈ ഹൃദയവിലാപം ആരും താങ്ങുകയില്ലെന്നും ടി.ജി മോഹൻദാസ് പറഞ്ഞു.
‘ആകസ്മികവും ശുഭപര്യവസായിയുമായ ഒരു നിഷ്കളങ്ക തീർത്ഥാടനത്തിന്റെ കഥയായിരുന്നു മാളികപ്പുറം. അയ്യപ്പൻ എന്ന പവിത്ര ശക്തി കനിഞ്ഞനുഗ്രഹിച്ച സിനിമ. ഒരു നല്ല സിനിമ. സ്വാഭാവികമായും ആ കഥയും ആഖ്യാനവും ജനങ്ങളിൽ ഭാവാത്മകമായ പ്രതികരണമുണ്ടാക്കി. സിനിമ വിജയിച്ചു. 1921 പുഴ മുതൽ പുഴ വരെ എന്ന സിനിമ, പക്ഷേ പരാജയപ്പെട്ട ഹിന്ദുവിന്റെ ചരിത്രമാണ്. എട്ടു ദിക്കും പൊട്ടുന്ന ശബ്ദത്തിൽ നിലവിളിച്ചിട്ടും ഒരു ദൈവവും തുണയ്‌ക്കെത്താതെ നിസ്സഹായമായിപ്പോയ ഒരു സമാജത്തിന്റെ കഥ. അവന്റെയും അവളുടെയും കഥ- അല്ല; ചരിത്രം. ഇത് പരാജയത്തിന്റെ, പലായനത്തിന്റെ ചരിത്രം. പുരവാതിൽ പിന്നിലടഞ്ഞു പോലും, പരദൈവവും കാത്തതില്ല പോലും…(സുഗതകുമാരി ടീച്ചറിന്റെ വരികളാണ്) ഈശ്വരൻ പോലുമുപേക്ഷിച്ചവൾ.
തന്റെ ശരീരം അവർ കടിച്ചു പറിച്ചപ്പോൾ തൊണ്ടക്കുഴിയിൽ നിന്ന് പുറപ്പെടാൻ പോലും ധൈര്യമില്ലാതെ പോയ ഒരു കരച്ചിലിന്റെ കഥ. വാളിന്റെ ശീൽക്കാരത്തിൽ ഒരു ആർത്തനാദം പോലും പുറപ്പെടുവിക്കാതെ നടുങ്ങുന്ന ശിരസ്സായും പിടയ്‌ക്കുന്ന കബന്ധമായും കിണറിന്റെ അഗാധതയിലേക്ക് തള്ളപ്പെട്ടവന്റെ ഒരു ചെറിയ ഞരക്കം. അവന്റെ കഥ! എന്തുകൊണ്ടാണ് ദൈവം നിലവിളി കേൾക്കാഞ്ഞത്? ഭക്തിയുടെ കുറവോ? ആചാരങ്ങളുടെ ലോപമോ? അനുഷ്ഠാനങ്ങളിലെ വീഴ്ചയോ? ഇതൊന്നുമല്ല. കേട്ടിട്ടില്ലേ,
അശ്വം നൈവ ഗജം നൈവ
വ്യാഘ്രം നൈവച നൈവച
അജാപുത്രം ബലിം ദദ്ധ്യാത്
ദേവോ ദുർബല ഘാതകഃ
ദൈവത്തിന് ബലി കൊടുക്കുന്നത് കുതിരയെ അല്ല; ആനയെ അല്ല; കടുവയെ അല്ലേയല്ല! ആടായാലോ? വേണ്ട. ആടിന്റെ കുട്ടി മതി!!
ദൈവം പോലും ദുർബലനെയാണ് ബലിയായി സ്വീകരിക്കുന്നത്!! ഹിന്ദു എപ്പോഴെങ്കിലും ഒരു സമാജമായി ജീവിച്ചിരുന്നുവോ? ശക്തിയെ ഉപാസിക്കുമ്പോഴും ശക്തരാകാൻ ശ്രമിച്ചിരുന്നുവോ? ഇല്ലെന്ന തിരിച്ചറിവാണ് പുഴ മുതൽ പുഴ വരെ എന്ന സിനിമ നമുക്ക് നൽകുന്നത്. സിനിമയെ ശാസ്ത്രീയമായി വിലയിരുത്തുന്നവർ ഇവിടെയുണ്ട് എന്ന് എനിക്കറിയാം. ഇഴകീറി പരിശോധിച്ച് വിമർശിക്കുന്നവർ.. അവരോടൊന്നും ഞാൻ തർക്കത്തിനില്ല. ഈ സിനിമ തലച്ചോറുകൊണ്ടല്ല, ഹൃദയം കൊണ്ട് കാണണം എന്ന് അപേക്ഷിക്കുന്നു. വിരോധികളോടും ഒരു വാക്ക്.. നൂറ്റിരണ്ടു വർഷങ്ങൾക്കു ശേഷം ഹിന്ദു ഒന്ന് ഉറക്കെ കരയുകയാണ്! ചെവി പൊത്തിക്കോളൂ.. താങ്ങുകയില്ല നിങ്ങൾ ഈ ഹൃദയവിലാപം!
നിങ്ങൾക്ക് ഒരിക്കലും ഇത് പരിചിതമല്ലല്ലോ.. ഞങ്ങൾക്കും. പക്ഷേ നമ്മൾ രണ്ടു കൂട്ടർക്കും പരിചിതമായ ഒന്നുണ്ട് – നിങ്ങൾക്ക് ഞങ്ങളോടുള്ള പുച്ഛം, പരിഹാസം, അവജ്ഞ!. പരിചിതമായതിനാൽ ഞങ്ങൾ അത് കാര്യമാക്കുന്നില്ല. എന്നാൽ എന്തുകൊണ്ടോ. മെല്ലെ ഞങ്ങൾക്കും ചില അവകാശങ്ങൾ ഉണ്ട് എന്ന് ഞങ്ങൾക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു!. അതിനാൽ ഞങ്ങൾ ആദ്യമായി. പരസ്യമായി ഒന്ന് കരയട്ടെ. അസൗകര്യത്തിന് മാപ്പ്’- എന്ന് ടി.ജി മോഹൻദാസ്.
Comments