ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് സ്‌കിൻ കാൻസർ സ്ഥിരീകരിച്ചു. നെഞ്ചിലെ ത്വക്കിൽ ഉടലെടുത്ത അർബുദം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തുവെന്നാണ് വിവരം. ബാസൽ സെൽ കാഴ്‌സിനോമ എന്ന അസുഖമായിരുന്നു ബൈഡനെ ബാധിച്ചത്. ഇത് ത്വക്കിനെ ബാധിക്കുന്ന ഒരുതരം അർബുദമാണ്.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ശസ്ത്രക്രിയ നടന്നതെന്നും നിലവിൽ ബൈഡന്റെ ആരോഗ്യനില തൃപ്തികരമാണെന്നും വൈറ്റ് ഹൗസ് ഫിസിഷൻ കെവിൻ ഒ’കോണർ അറിയിച്ചു. അർബുദത്തിന് തുടർ ചികിത്സകൾ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാൻസർ ബാധിച്ച എല്ലാ ടിഷ്യുകളും വിജയകരമായി നീക്കം ചെയ്തു. ചികിത്സയുടെ ഭാഗമായി നിരീക്ഷണത്തിൽ തുടരുമെന്നും അർബുദം പൂർണമായി ഭേദമായി കഴിഞ്ഞുവെന്ന് സ്ഥിരീകരിച്ചതായും ഫിസിഷൻ പറഞ്ഞു.
80-കാരനായ ബൈഡൻ കഴിഞ്ഞ മാസം ശാരീരിക പരിശോധനയ്‌ക്ക് വിധേയമായിരുന്നു. തുടർന്ന് പ്രസിഡന്റ് ചുമതല വഹിക്കാൻ ആരോഗ്യപരമായി സജ്ജമാണെന്ന് തെളിയിച്ചു. ഇതിനിടെയാണ് നെഞ്ചിലെ അർബുദം കണ്ടെത്തുകയും അവ നീക്കം ചെയ്ത് ബയോപ്‌സിക്ക് അയക്കുകയും ചെയ്തത്. 2024ലെ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിച്ചേക്കുമെന്ന സൂചനകൾ പുറത്തുവരുന്ന സാഹചര്യത്തിൽ ബൈഡന്റെ ആരോഗ്യനില നിർണായകമാണ്.
Comments