ജക്കാർത്ത: നോർത്ത് ജക്കാർത്തക്ക് സമീപമുള്ള സർക്കാർ ഇന്ധന സംഭരണ ഡിപ്പോയിൽ വൻ തീപിടുത്തം. ഇന്തോനേഷ്യയുടെ ഇന്ധന ആവശ്യത്തിന്റെ 25% നൽകുന്ന പെർട്ടമിനയുടെ കീഴിലുള്ള ഇന്ധന സംഭരണ ഡിപ്പോയാണ് അപകടത്തിൽ പെട്ടത്.
സംഭവത്തിൽ 17 പേർ മരണപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് ആയിരക്കണക്കിന് പ്രദേശവാസികളെ മാറ്റിപ്പാർപ്പിച്ചു. കനത്ത മഴയ്‌ക്കിടെ പൈപ്പ് ലൈൻ പൊട്ടിയതാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി പെർട്ടമിന ഏരിയ മാനേജർ പറഞ്ഞു. തീപിടിത്തം രാജ്യത്തെ ഇന്ധന വിതരണത്തെ തടസ്സപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 17 പേർ മരിച്ചതായും, 50 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും നിരവധി പേർക്ക് ഗുരുതരമായി പൊള്ളലേറ്റതായും ഏരിയ മാനേജർ പറഞ്ഞു.
റെസിഡൻഷ്യൽ ഏരിയയിൽ താമസിക്കുന്ന ആളുകളെ ഇപ്പോഴും ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തുള്ള വില്ലേജ് ഹാളിലേക്കും പള്ളിയിലേക്കും ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതായി ജക്കാർത്തയിലെ ഫയർ ആൻഡ് റെസ്‌ക്യൂ ഡിപ്പാർട്ട്‌മെന്റ് മേധാവി പറഞ്ഞു. തീ വൻ സ്‌ഫോടനങ്ങൾക്ക് കാരണമാവുകയും താമസസ്ഥലങ്ങളിലേക്ക് പെട്ടെന്ന് പടർന്നു പിടിക്കുകയായിരുന്നു.
260 അഗ്നിശമന സേനാംഗങ്ങളും 52 ഫയർ എഞ്ചിനുകളും തീ നിയന്ത്രണവിധേയമാക്കാൻ പാടുപെടുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Comments