ഇസ്ലാമാബാദ് : വനിതാ ദിനാഘോഷത്തോടനുബന്ധിച്ചുള്ള റാലിക്ക് വിലക്കേർപ്പെടുത്തി പാകിസ്താൻ. പാകിസ്താന്റെ കിഴക്കൻ നഗരമായ ലാഹോറിലാണ് റാലിക്ക് അധികാരികൾ അനുമതി നിഷേധിച്ചത്. 2018-മുതൽ പാകിസ്താനിൽ സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി നിരവധി മാർച്ചുകൾ നടക്കാറുണ്ട്. മാർച്ചുകളിലെല്ലാം തന്നെ വിവാദപരമായ കാർഡുകളും ബാനറുകളും പ്രദർശിപ്പിക്കുന്നത് പതിവായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.
ഹയ അഥവാ വിനയം എന്നറിയപ്പെടുന്ന പ്രതിഷേധ മാർച്ചുകൾ നിരന്തരം പാകിസ്താനിൽ രൂപപ്പെടാറുണ്ടായിരുന്നു. ഇസ്ലാമിക മൂല്യങ്ങൾ സംരക്ഷിക്കപ്പെടുന്നതിനായി മത സംഘടനകൾ സംഘടിപ്പിക്കുന്ന മാർച്ചാണിത്. ഹയ മാർച്ചിന് നിരോധനങ്ങളൊന്നും തന്നെ ഏർപ്പെടുത്തിയിട്ടില്ല.
ഔറത്ത് മാർച്ചിനാണ് നിലവിൽ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇത് തങ്ങളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതിന് തുല്യമാണെന്ന് സ്ത്രീകൾ വ്യക്തമാക്കി. ഔറത്ത് മാർച്ച് നിരോധിക്കുന്നതിനുള്ള അധികൃതരുടെ ഇടപെടലുകൾക്കെതിരെ സംഘടന അംഗങ്ങൾക്ക് നിരന്തരം പൊരുതേണ്ടതായി വരാറുണ്ട്.
Comments