എറണാകുളം: ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റ് മേഖലയിലെ തീപ്പിടിത്തത്തിൽ കൊച്ചി കോർപ്പറേഷന് 1.8 കോടി രൂപ പിഴ ചുമത്തും. മലിനീകരണ നിയന്ത്രണ ബോർഡാണ് കോർപ്പറേഷൻ വൻ തൂക പിഴ ചുമത്തുന്നത്. തീപിടിത്തം വൻ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
നിയമപരമായ നടപടികൾക്ക് മലിനീകരണ നിയന്ത്രണബോർഡ് ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തി. ബയോ മൈനിങ് നടപടികൾ പൂർത്തിയാക്കേണ്ട സമയം കഴിഞ്ഞു. ഫയർ ഹൈഡ്രന്റുകൾ പ്രവർത്തിച്ചിട്ടില്ല. നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വരുത്തിയ വീഴ്ചയാണ് സ്ഥിതി ഗുരുതരമാക്കിയതെന്ന് മലിനീകരണ നിയന്ത്രണബോർഡ് ചെയർമാൻ എ.ബി. പ്രദീപ് കുമാർ പറഞ്ഞു. പരിസ്ഥിതി ആഘാതം നാശനഷ്ടങ്ങൾ എന്നിവയെക്കുറിച്ച് വിശദമായി അന്വേഷണം നടത്തിയ ശേഷം കോർപ്പറേഷന് വീണ്ടും പിഴ ചുമത്തും 15 ദിവസത്തിനകം നഗരസഭ വിശദീകരണം നൽകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മദ്രാസ് ഐഐടിയുമായി ചേർന്ന് എയർ പ്യൂരിഫയർ സ്ഥാപിക്കുമെന്നും മലിനീകരണ നിയന്ത്രണബോർഡ് അറിയിച്ചു. മലിനീകരണത്തോത് വളരെ രൂക്ഷമായ രണ്ട് സ്ഥലങ്ങളിലാകും പ്യൂരിഫയർ സ്ഥാപിക്കുക.
കൊച്ചിയിലെ ജനങ്ങൾക്ക് എറണാകുളം കളക്ടർ രേണു രാജ് കഴിഞ്ഞ ദിവസം ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. നാളെ ജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങണമെന്നും അത്യാവശ്യമല്ലാത്ത കച്ചവട സ്ഥാപനങ്ങൾ തുറക്കരുതെന്നും നിർദ്ദേശത്തിൽ പറയുന്നു. കടകൾ പൂട്ടിയിടാൻ കർശന നിർദേശം നൽകുന്നില്ലെന്നും എന്നാൽ ജനങ്ങൾ സഹകരിക്കന്നമെന്ന് കളക്ടർ ആവശ്യപ്പെട്ടു.
ബ്രഹ്മപുരത്തെ തീയണയ്ക്കാൻ ശ്രമം ഊർജിതമാക്കുമെന്നും കളക്ടർ അറിയിച്ചു. ശക്തിയേറിയ മോട്ടറുകൾ എത്തിച്ച് സമീപത്തെ പുഴയിൽ നിന്നും വെള്ളം പമ്പ് ചെയ്യും. അഗ്നിരക്ഷാസേന തന്നെ ശ്രമം തുടരണമെന്നും കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.
Comments