ബെംഗളൂരു: മൈസൂർ സർവകലാശാലയിൽ പിആർ തിപ്പേസ്വാമി സ്ഥാപിച്ച ഫോക്ക്ലോർ മ്യൂസിയം സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ എല്ലാ സഹായവും നൽകുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കലാകാരനായിരുന്ന തിപ്പേസ്വാമി നാടോടിക്കഥകളെ ചിത്രകലയുമായി ബന്ധിപ്പിച്ച് മ്യൂസിയം നിർമ്മിച്ചുവെന്നും ബെംഗളൂരുവിലെ റോഡിന് തിപ്പേസ്വാമിയുടെ പേര് നൽകാൻ ബിബിഎംപി കമ്മീഷണർക്ക് നിർദേശം നൽകുമെന്നും ബൊമ്മൈ പറഞ്ഞു.
ಇಂದು ಪಿ.ಆರ್.ತಿಪ್ಪೇಸ್ವಾಮಿ ಪ್ರತಿಷ್ಠಾನ, ಮೈಸೂರು ಇವರ ವತಿಯಿಂದ ಹಮ್ಮಿಕೊಂಡಿದ್ದ ಪಿ.ಆರ್.ತಿಪ್ಪೇಸ್ವಾಮಿ ಅವರ ಜನ್ಮ ಶತಮಾನೋತ್ಸವ ವರ್ಷವನ್ನು ಉದ್ಘಾಟಿಸಿ, ಮಾತನಾಡಿದೆನು.
1/2 pic.twitter.com/Ybr3we5YL2— Basavaraj S Bommai (@BSBommai) March 4, 2023
വരും തലമുറയെ പ്രചോദിപ്പിക്കാനുള്ള ശക്തി തിപ്പേസ്വാമിക്ക് ഉണ്ടായിരുന്നുവെന്നും ബൊമ്മൈ ചൂണ്ടിക്കാട്ടി. കഴിഞ്ഞദിവസം പിആർ തിപ്പേസ്വാമി ഫൗണ്ടേഷൻ സംഘടിപ്പിച്ച തിപ്പേസ്വാമിയുടെ ജന്മശതാബ്ദി ആഘോഷത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിആർ തിപ്പേസ്വാമി സ്ഥാപിച്ച ഫോക്ക്ലോർ മ്യൂസിയം സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അദ്ദേഹത്തിന്റെ പേരിൽ് വിവിധ പരിപാടികളും കലാപ്രദർശനവും നടത്താൻ സർക്കാർ സഹായം നൽകും. കലാകാരന്മാരുടെ ജീവിതം കഠിനമാണ്. തിപ്പേസ്വാമിയുടെ സൃഷ്ടികൾ മാതൃകാപരവും കർണാടകയെ സ്വാധീനിക്കുന്നതുമാണ്. ചിത്രരചന മാത്രമല്ല ഒരു മ്യൂസിയവും തിപ്പേസ്വാമി നിർമ്മിച്ചു. നാടോടിക്കഥകളെ പുഷ്ടിപ്പെടുത്തിയ തിപ്പേസ്വാമിയുടെ പേര് എന്നും നിലനിൽക്കണമെന്നും മുഖ്യമന്ത്രി ബൊമ്മൈ കൂട്ടിച്ചേർത്തു.
കർണാടകയിലെ ചിത്രകാരനും നാടോടി കലാകാരനുമായിരുന്നു പിആർ തിപ്പെസ്വാമി. പിആർടി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 1968-ൽ മൈസൂരിൽ ‘ഫോക്ക്ലോർ മ്യൂസിയം’ സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ്. മ്യൂസിയത്തിന്റെ ആദ്യത്തെ ക്യൂറേറ്റർ കൂടിയായിരുന്നു അദ്ദേഹം. കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലകളുടെയും കരകൗശല വസ്തുക്കളുടെയും ശേഖരം ഫോക്ക്ലോർ മ്യൂസിയത്തിൽ ഉണ്ടായിരുന്നു. പിആർ തിപ്പേസ്വാമി മ്യൂസിയത്തിൽ ശേഖരം വർദ്ധിപ്പിക്കുന്നതിനായി കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വസ്തുക്കൾ കൊണ്ടുവന്നു.















