പല പ്രതിസന്ധികളെയും എതിർപ്പുകളെയും മറികടന്നാണ് തിയറ്ററുകളിൽ പുഴ ഒഴുകി തുടങ്ങിയത്. പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട ‘1921 പുഴ മുതൽ പുഴ വരെ’ എന്ന ചിത്രം മാർച്ച് 3-നാണ് പ്രദർശനത്തിനെത്തിയത്. സിനിമ പരാജയപ്പെടുത്താൻ പല കോണുകളിൽ നിന്നും ശ്രമം നടന്നിരുന്നു. എന്നാൽ, പല സെന്ററുകളിലും സിനിമ കാണാൻ വലിയ തിരക്കാണ് അനുഭപ്പെടുന്നത്. ഇപ്പോഴിതാ, സിനിമ എല്ലാവരും കാണണമെന്ന് അഭ്യർത്ഥിക്കുകയാണ് സംവിധായകൻ രാമസിംഹൻ. സിനിമ ആരുണ്ടാക്കി എന്നല്ല, എന്തിനുണ്ടാക്കി എന്ന് ജനങ്ങൾ തിരിച്ചറിയണമെന്നും ജനങ്ങൾ തന്നെ സിനിമ കാണാണമെന്നും പ്രചരിപ്പിക്കണമെന്നും സംവിധായകൻ പറഞ്ഞു.
ഞങ്ങൾ കുറച്ചു ധർമ്മവാദികൾ എന്ത് ചെയ്തു എന്ന് നല്ലൊരു സമൂഹം മനസ്സിലാക്കി നെഞ്ചിലേറ്റി. ഞങ്ങൾ ചെയ്തതിനെ നിങ്ങൾ എങ്ങനെ ഉപയോഗിച്ചു, ഉപയോഗിക്കുന്നു എന്നതാണ് പ്രശ്നം. കുരങ്ങിന്റെ കയ്യിലെ പൂമാലപോലെ ചിതറി തെറിപ്പിക്കാൻ എളുപ്പമാണ്. നഷ്ടം ഞങ്ങൾക്കല്ല, നിങ്ങൾക്ക് തന്നെയാണ്. തോൽക്കുന്നത് ഞങ്ങളല്ല, നിങ്ങൾ തന്നെയാണ്. ആരുണ്ടാക്കി എന്നതല്ല എന്തുണ്ടാക്കി എന്തിനുണ്ടാക്കി എന്നതിനാണ് പ്രാധാന്യം. മൂർച്ചയുള്ള ആയുധം പ്രയോഗിക്കേണ്ടപ്പോൾ പ്രയോഗിക്കണം. തുരുമ്പെടുത്താൽ ആക്രിയാണ്, അതേ ഇത് വായിക്കുന്ന നിങ്ങൾ വേണം ഈ സിനിമ കാണാൻ, പ്രചരിപ്പിക്കാൻ എന്ന് രാമസിംഹൻ പറഞ്ഞു.
മലബാറിൽ നടന്ന ഹിന്ദു വംശഹത്യയിൽ കൊല്ലപ്പെട്ട അറിയപ്പെടാത്ത നൂറുകണക്കിന് നിസ്സഹായരുടെ ജീവിതമാണ് ‘പുഴ മുതൽ പുഴ വരെ’ എന്ന ചിത്രം പ്രേക്ഷകരിലേയ്‌ക്ക് എത്തിക്കുന്നത്. മമധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിനിമയുടെ തിരക്കഥ, സംവിധാനം, ഗാനരചന, എഡിറ്റിംഗ് എന്നിവ എല്ലാം നിര്‍വ്വഹിച്ചിരിക്കുന്നത് രാമസിംഹൻ തന്നെയാണ്. തലൈവാസല്‍ വിജയ്, ജോയ് മാത്യു, ആര്‍.എല്‍.വി. രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തിലാണ് തലൈവാസല്‍ വിജയ് എത്തുന്നത്.
Comments