എറണാകുളം: ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിലെ തീപിടിത്തത്തിൽ പുക ഉയരുന്നു. എട്ടാം നാളിലും വിഷപുക ശല്യം മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ ശ്വസംമുട്ടലും ചുമയും ചൊറിച്ചിലുമായി നിരവധിപേരാണ് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുന്നത്. ബ്രഹ്മപുരം ആശുപത്രിയിൽ 17 പേരും തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിൽ എട്ടുപേരുമാണ് ചികിത്സ തേടിയിരിക്കുന്നത്.
വീടുകളിൽ പുക വ്യാപിച്ചതിനെ തുടർന്ന് ചിലർ ബന്ധു വീടുകളിലേക്ക് താമസം മാറ്റിയിട്ടുണ്ട്. ഇതിന് കഴിയാത്തവരുമുണ്ട്. കഴിഞ്ഞദിവസം രാത്രിയിൽ വീടുകളിൽ പുക വ്യാപിച്ചതിനാൽ വടക്കേ ഇരുമ്പനം ഭാഗത്തു നാട്ടുകാർ പുറത്തിറങ്ങി പ്രതിഷേധിച്ചു.
പ്ലാന്റിലെ മാലിന്യം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇളക്കിമറിക്കുമ്പോൾ ഇപ്പോഴും ചെറുതായി തീ പടർന്ന്കൊണ്ടിരിക്കുകയാണ്. രാത്രി തീ കൂടുമ്പോൾ പുക കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിക്കുകയും ചെയ്യുന്നു. ഇന്നലെ പുലർച്ചെയും നഗരത്തിലെ പല ഭാഗങ്ങളിലും പുക നിറഞ്ഞിരുന്നു.
പുക ശമിക്കാത്ത സാഹചര്യത്തിൽ കൊച്ചിയിലെ വിവിധ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായാണ് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
Comments