ഇസ്ലാം മതത്തിൽ നിലനിൽക്കുന്ന നിയമങ്ങളെ ചോദ്യം ചെയ്തുകൊണ്ട് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം നടനും അഭിഭാഷകനുമായ ഷുക്കൂർ തന്റെ ഭാര്യയായ പി.എ ഷീനയെ രണ്ടാമതും വിവാഹം കഴിച്ചത് വലിയ വാർത്തയായിരുന്നു. ഇതിലൂടെ മാതാപിതാക്കളുടെ സ്വത്ത് പൂർണ്ണമായും മക്കൾക്ക് ലഭിക്കും. എന്നാൽ, ഷുക്കൂറിന്റെ നീക്കത്തിന് പിന്നാലെയാണ് നടനെതിരെ ഭീഷണിയുമായി ഫത്വ കൗൺസിലും രംഗത്തു വന്നിരുന്നു. മത നിയമങ്ങളെ അവഹേളിക്കാനും വിശ്വാസികളുടെ ആത്മവീര്യം തകർക്കാനുമുള്ള കുത്സിത നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നായിരുന്നു ഭീഷണി. ഇപ്പോഴിതാ, സ്പഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങളെപ്പറ്റി പറയുകയാണ് നടൻ. ഇസ്ലാം മതത്തിൽപ്പെട്ടവർ ചിന്തിച്ച ശേഷം തീരുമാനം എടുക്കണമെന്നും ഷുക്കൂർ പറഞ്ഞു.
‘സ്പഷ്യൽ മാര്യേജ് ആക്ട് സ്വത്തവകാശത്തെ മാത്രം ബാധിക്കുന്ന ഒരു വിഷയമല്ല. ഇസ്ലാം മതാചാര പ്രകാരം നിക്കാഹ് കഴിഞ്ഞവർ വീണ്ടും എസ്എംഎ വകുപ്പ് 15 പ്രകാരം രജിസ്റ്റർ ചെയ്താൽ,
1. ഭർത്താവിന്റെ തലാഖ് അവകാശം നഷ്ടപ്പെടും.
2. ഭാര്യയുടെ ഖുല/ ഫസ്ഖ് അവകാശങ്ങൾ നഷ്ടപ്പെടും.
3 ഭർത്താവിന്റെ ബഹുഭാര്യത്വത്തിനുള്ള അവകാശം നഷ്ടപ്പെടും.
4 ഭാര്യയ്‌ക്ക് 1986 ലെ മുസ്ലിം വിവാഹ മോചന സംരക്ഷണ നിയമം വകുപ്പ് 3 പ്രകാരം ഉള്ള ആനുകൂല്യങ്ങൾ ലഭിക്കില്ല, എന്നാൽ Cr PC 125 ബാധകമാകും. സഹോദരിമാരെ ആലോചിച്ച് തീരുമാനിക്കുക’- എന്നാണ് ഷുക്കൂർ ഫേയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
അതേസമയം, സമൂഹമാദ്ധ്യമങ്ങളിലൂടെ നടൻ ഷുക്കൂറിനെതിരെ മതമൗലികവാദികൾ വലിയ തരത്തിലുള്ള ആക്രമണം അഴിച്ചു വിടുന്നുണ്ട്. ഒരു ഇസ്ലാം മത വിശ്വാസി ഇസ്ലാമിലെ നിയമങ്ങളെ ചോദ്യം ചെയ്യരുത്. ഇസ്ലാമിക വിശ്വാസം ആചാരങ്ങളും വിധി വിലക്കുകളും ഉൾക്കൊണ്ടവരെ നിങ്ങൾ തിരുത്തേണ്ടതില്ല എന്നും അത് പഠിപ്പിക്കാൻ ഇവിടെ ഇസ്ലാമിക പണ്ഡിതന്മാർ ജീവിച്ചിരുപ്പുണ്ടെന്നും ചിലർ രൂക്ഷമായി പ്രതികരിക്കുന്നു.
Comments