ചെന്നൈ: സ്ത്രീയെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കന്യകുമാരിയിലാണ് സംഭവം. പാകോട് സ്വദേശികളായ ശശി, വിനോദ് , വിജയകാന്ത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ രണ്ട് പേർ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. ഗുണ്ട ദിപിൻ, അരവിന്ദ് എന്നിവരെയാണ് പോലീസ് തിരയുന്നത്.
മാർത്താണ്ഡം സ്വദേശിനി കലയാണ് മർദ്ദനത്തിനിരയായത്. ഭർത്താവ് മരിച്ച കലത്ത് മസ്സാജ് സെന്റർ നടത്തിയാണ് ജീവിക്കുന്നത്. മേൽപ്പുറം ജംഗ്ഷൻ വഴി നടന്ന് പോകുമ്പോൾ ഓട്ടോ സ്റ്റാൻഡിലുള്ള ഡ്രൈവർമാർ അശ്ലീലം പറഞ്ഞിരുന്നു. ഇത് സഹിക്കാൻ വയ്യാതെ കല കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ നിന്ന് മുളകുപൊടി പൊതിഞ്ഞ് കൈയിൽ സൂക്ഷിച്ചു. രാവിലെ ഡ്രൈവർമാർ കലയെ കണ്ടതും പതിവുപോലെ അശ്ലീലം പറഞ്ഞു. പിന്നാലെ കല കൈയിൽ കരുതിയിരുന്ന മുളകുപ്പൊടി എടുത്ത് ഡ്രൈവർമാരുടെ മുഖത്ത് വിതറി. ഇതിൽ പ്രകോപിതരായ ഇവ, അടുത്തുള്ള വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ രൂക്ഷവിമർശനമാണ് ഉണ്ടായത്. സംഭവം നടന്ന് ഒന്നര മണിക്കൂറിന് ശേഷമാണ് പോലീസ് സംഭവസ്ഥലത്തെത്തിയത്. ഒന്നര മണിക്കൂർ മേൽപ്പുറം ജംഗ്ഷനിലുള്ള വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ടിട്ടും ഒരാളും രക്ഷിക്കാൻ വന്നില്ല. പകരം അവർ വന്ന് മൊബൈൽ ഫോണിൽ ഫോട്ടോയും വീഡിയോയും എടുത്ത് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പരത്തുകയാണ് ചെയ്തത് എന്നായിരുന്നു കലയുടെ പ്രതികരണം.
Comments