ന്യൂഡൽഹി: ഹോളി ആഘോഷത്തിനിടെയുണ്ടായ ഭയനാകമായ സംഭവത്തെ കുറിച്ച് തുറന്നടിച്ച് ജപ്പാൻ വനിത. ഡൽഹിയിൽ ഒരുകൂട്ടം പുരുഷന്മാർ കൈയേറ്റം ചെയ്ത സംഭവത്തെ ‘നിർഭാഗ്യകരം’ എന്നാണ് അവർ വിശേഷിപ്പിച്ചത്.
ഏറെ പ്രിയപ്പെട്ട രാജ്യമാണ് ഇന്ത്യ. വളരെ സന്തോഷത്തോടെയും ആഗ്രഹത്തോടെയുമാണ് ഇവിടെ എത്തിയത്. ഹോളി ആഘോഷങ്ങൾക്കിടയിൽ ഒറ്റയ്‌ക്ക് പുറത്തിറങ്ങുന്നത് അപകടകരമാണെന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് 35 സുഹൃത്തുക്കൾക്കൊപ്പമാണ് ആഘോഷത്തിൽ പങ്കുച്ചേർന്നത്. എന്നാൽ തനിക്കുണ്ടായ അനുഭവം വളരെ ദുഃഖപൂർണമായിരുന്നു. ഒരു സംഘം ആളുകൾ കടന്നുപിടിച്ചു. ഹോളിയെന്ന് പറഞ്ഞ് നിറങ്ങൾ വാരിയെറിഞ്ഞു. തലയിലേക്ക് മുട്ടയെറിഞ്ഞു. ആൾക്കൂട്ടത്തിനിടയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ്ടും ആക്രോശവുമായി അക്രമികളെത്തി-യുവതി ട്വിറ്ററിൽ കുറിച്ചു. സംഭവത്തിന് പിന്നാലെ യുവതി തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് ട്വിറ്ററിൽ കുറിച്ചിരുന്നു. എന്നാൽ കമന്റ് ബോക്‌സിൽ വന്ന കമന്റ് കണ്ട് ഭയന്ന അവർ ട്വീറ്റ് നീക്കം ചെയ്തതായും പറഞ്ഞു.
വിദേശവനിതയെ അപമാനിച്ച സംഭവത്തിൽ ദേശീയ വനിത കമ്മീഷനും രംഗത്തുവന്നിരുന്നു. അതിവേഗം കേസെടുത്ത് നടപടിയെടുക്കാൻ അദ്ധ്യക്ഷ ഡൽഹി സിറ്റി പോലീസ് കമ്മീഷണർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ഹോളി ദിനത്തിൽ വിദേശികൾക്ക് അതിക്രമം ഏൽക്കുകയോ അപമാനിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം. സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പഴതാണെന്നുമായിരുന്നു പോലീസ് പറഞ്ഞത്. പ്രതിഷേധങ്ങൾ ശക്തമായതിന് പിന്നാലെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായത്. സംഭവം വ്യാജമല്ലെന്ന് തെളിയ്‌ക്കുന്നതാണ് വിദേശവനിതയുടെ ട്വീറ്റ്.
Comments