പറുദീസാനഷ്ടം, സന്മാർഗം, അമേരിക്ക, ഉരുളക്കിഴങ്ങു തിന്നുന്നവർ, തുടങ്ങിയ പത്തുകഥകളുടെ സമാഹാരമാണ് സുഭാഷ് ചന്ദ്രന്റെ പറുദീസാനഷ്ടം. അനിതരമായ പ്രമേയ ഭംഗിയും അഭൂതപൂർവ്വമായ ആവിഷ്ക്കാരവും വഴി മലയാള ഭാഷയേയും ഭാവനയേയും ജാഗ്രത്താക്കിയ കഥകളാണ് ഈ പുസ്തകത്തിൽ. മനുഷ്യന് നഷ്ടപ്പെട്ടതും നഷ്ടപ്പെടാനിരിക്കുന്നതുമായ പലതരം ഇടങ്ങൾ കാണിച്ചുതരുന്നതാണ് ഈ കഥകൾ.ഈ കഥാസമാഹാരത്തിലെ പറുദീസാ നഷ്ടം എന്ന ചെറുകഥയുടെ പുസ്തക പരിചയക്കുറിപ്പാണിത്.
വായനക്കു ശേഷം വായനക്കാരനെ തളർത്തുന്ന ഒരു അപൂർവ്വ കഥയാണ് സുഭാഷ് ചന്ദ്രന്റെ പറുദീസ നഷ്ടം.
അമ്മയുടെ ഗർഭപാത്രം ബയോപ്സിക്കായി കൊണ്ടു പോകുന്ന ഒരു മകന്റെ അനുഭവ കഥയാണിത്. നരേന്ദ്രൻ എന്ന കഥാപാത്രത്തിലൂടെയാണ് കഥ നീങ്ങുന്നത്. നരേന്ദ്രനൊപ്പം വായനക്കാരനെയും വിഷമത്തിലാഴ്‌ത്തികൊണ്ടാണ് കഥ അവസാനിപ്പിക്കുന്നത്. സുന്ദരമായ ഭാഷാശൈലികളാൽ അനുഗ്രഹീതമായ പറുദീസ നഷ്ടം അനുവാചകന്റെ ഹൃദയത്തിൽ ഒരു മുറിക്കലയായി അവശേഷിക്കും.
സുഭാഷ് ചന്ദ്രന്റെ പറുദീസാ നഷ്ടം എന്ന കഥ തുടങ്ങുന്നത് ഇങ്ങനെയാണ്.
“മൂന്നുവട്ടം മാറ്റിയെടുത്തതിനുശേഷം ഒടുവിൽ അമ്മയുടെ ഗർഭപാത്രം ഉൾക്കൊള്ളാൻ വലിപ്പമുള്ള ഒരു പ്ലാസ്റ്റിക് ഭരണി നരേന്ദ്രൻ കണ്ടെത്തി. കച്ചവടക്കാരനുമായുള്ള ചെറിയൊരു വിലപേശലിലൂടെ രണ്ട് രൂപ ലാഭത്തിൽ വാങ്ങിയ സുതാര്യമായുള്ള അതിനുള്ളിലേക്ക് ഒടുവിൽ തൂക്കിയെടുത്ത ഗർഭപാത്രം ഇത്തവണ നഴ്സ് അനായാസം കടത്തി. നഴ്സ് ചിരിച്ചു, ഭരണിയിലെ രാസദ്രവത്തിലേക്ക് ചോരയുടെ വേരുകൾ പടർത്തി നിമഗ്നമായ ആ അവയവത്തെ നരേന്ദ്രൻ നോക്കി. 27 വയസിന്റെ അകലമുള്ള നിസംഗതയുടെ കണ്ണുറപ്പുള്ള ഒരു നോട്ടം.”
രണ്ടു കയ്യും നീട്ടി കരുതലോടെ നഴ്സിൽ നിന്നും പൊതി വാങ്ങിയപ്പോൾ ലോകത്തിലെ ഏറ്റവും ഭാരമുള്ള വസ്തു ഏതാണെന്ന് അയാൾ തിരിച്ചറിയുന്നു.തുടർന്നയാൾ അമ്മയുടെ ഗർഭപാത്രം സൂക്ഷിച്ച കറുത്ത പോളിത്തീൻ കവറുമായി ഡോക്ടേഴ്സ് ഡയഗണോസ്റ്റിക്ക് സെൻ്റർ ലക്ഷ്യമാക്കി യാത്ര ചെയ്യുന്നു. ആ യാത്ര അയാളെ പലതും ഓർമിപ്പിച്ചു. അപ്പോഴും മടിയിൽ ചേർത്തുവച്ചിരുന്ന ഭരണിയിൽ നിന്നുള്ള സുഖകരമായ ഒരു തണുപ്പ് അയാളുടെ സിരകളിലേക്ക് പടർന്നിറങ്ങി കൊണ്ടിരുന്നു. യാത്രയ്‌ക്കിടയിൽ പല മനുഷ്യരുടെയും മുഖങ്ങൾ ഭൂമിയിലെ പുളക്കുന്ന പുഴുക്കളായാണ് അയാൾ ഓർക്കുന്നത്.
യാത്രക്കിടയിൽ അയാളെപ്പോലെ വായനക്കാരനെയും ചിന്തിപ്പിക്കുന്ന ഒരു ചോദ്യവും അയാളുടെ മനസ്സിൽ ഉയരുന്നു. “ഇവരിൽ എത്രപേർ സ്വന്തം അമ്മയുടെ ഗർഭപാത്രം പൊതിഞ്ഞുകെട്ടി മടിയിൽവെച്ച് യാത്ര പോയിട്ടുണ്ടാകും”… ഒരു മനുഷ്യനും ചിന്തിക്കാൻ പോലുമാകാത്ത യാഥാർത്ഥ്യം അയാളെ തെല്ലൊന്നുമല്ല വ്യസനത്തിലാഴ്‌ത്തിയത്. നഴ്സ് തന്ന പൊതിയിലെ പറുദീസയിൽ നിന്നൊഴുകുന്ന സുഖകരമായ തണുപ്പിന്റെ സുരക്ഷിതത്വം അയാൾക്ക് യാത്രയിൽ ആശ്വാസമേകിയെങ്കിലും ചിന്തകൾ അയാളെ ശ്വാസം മുട്ടിച്ചു കൊണ്ടിരുന്നു.സമസ്ത സാന്ത്വനങ്ങളുടേയും ബോധി വൃക്ഷം വിത്തിലേക്ക് മടങ്ങിപോയി, അയാളുടെ കൈപ്പടങ്ങൾക്കുള്ളിലെ പ്ലാസ്റ്റിക്ക് ഭരണിയിൽ ഒതുങ്ങിയതായി അയാളുടെ മനസ് മന്ത്രിച്ചു.
തന്റെ മനസ്സിലെ ആകുലതകളിൽ നിന്ന് രക്ഷനേടാൻ അയാൾ പുറംകാഴ്ചകൾ ആസ്വദിക്കുകയാണ് .
പാർട്ടി സമ്മേളനം കാരണം യാത്രയിൽ തടസ്സം വരുകയും ബസ് നിർത്തിയിടുകയും ചെയ്യുന്നു. ചായകുടിക്കാൻ ഹോട്ടലിലേക്ക് ആളുകൾക്കൊപ്പം നരേന്ദ്രനും പോവുന്നു. കയ്യിലെ പൊതി കരുതലോടെ പിടിച്ചാണ് നരേന്ദ്രൻ ഹോട്ടലിലേക്ക് പോയത്. അവിടെ നിന്ന് പുറത്തിറങ്ങിയപ്പോൾ തന്റെ കയ്യിലെ പൊതി നഷ്ടപ്പെട്ടത് അയാൾ തിരിച്ചറിയുന്നു. അങ്ങനെ യാത്രയ്‌ക്കിടയിൽ അമ്മയുടെ ഗർഭപാത്രം നഷ്ടപ്പെടുന്നു.ആ നഷ്ടമാണ് പറുദീസ നഷ്ടം.
അമ്മ എന്ന കഥാപാത്രം ഈ കഥയിൽ മകന്റെ ചിന്തകളിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ഈ കഥ വ്യത്യസ്തമാവുന്നതും.
പത്തു മാസക്കാലം അമ്മയുടെ ഗർഭപാത്രമെന്ന പറുദീസയിൽ സുഖവാസം നടത്തിയാണ് ഓരോ ജീവനും ഉൽഭവിക്കുന്നത്. ദുഖങ്ങളും വേദനകളും ചതിയും വഞ്ചനയുമില്ലാത്ത സുരക്ഷിതമായ ഗർഭപാത്രമെന്ന പറുദീസ .ആ പറുദീസ നഷ്ടപ്പെടുമ്പോഴുണ്ടാവുന്ന വേദന…. നരേന്ദ്രനെ തളർത്തുന്നു. കഥാവസാനം ഇങ്ങനെ…
കരയ്‌ക്ക് പിടിച്ചിട്ട ഭയങ്കരനായ ഒരു കടൽ ജീവിയെപോലെ പിടച്ചുകൊണ്ടിരുന്ന തെരുവിലേക്ക് നരേന്ദ്രൻ ഇറങ്ങി .അരക്ഷിതമായ ആൾകൂട്ടത്തിന്റെ തള്ളയില്ലായ്മയിലേക്ക്..
ഭയം അതിന്റെ തീക്കനൽ പോലുള്ള നാക്കുകൊണ്ട് നരേന്ദ്രന്റെ നട്ടെല്ലിൽ നക്കി….’
സ്നേഹത്തിന്റെയും കരുതലിൻ്റേയും സഹനത്തിനേറെയും മൂർത്തീഭാവമാണ് എന്നും അമ്മ. ഭൂമിയിൽ അമ്മയോളം മൂല്യമായത് ഒന്നും തന്നെയില്ല. അമ്മയുടെ ശരീരത്തിലെ പവിത്രമായ ഒരു ഭാഗമാണ് ഗർഭപാത്രം. അതുപോലെ പ്രകൃതി എന്ന അമ്മയുടെ പവിത്രമായതെല്ലാം സംരക്ഷിക്കേണ്ടത് നമ്മൾ മക്കളാണ്.അതായത് മരങ്ങൾ, കുന്നുകൾ, കാടുകൾ, മലകൾ, പച്ചപ്പുകൾ, പുഴകൾ, പക്ഷികൾ, ജീവികൾ അങ്ങനെ എല്ലാമെല്ലാം. കഥയിലെ അമ്മയുടെ ഗർഭപാത്രം പോലെ പ്രകൃതിയേയും സംരക്ഷിക്കേണ്ടതാണ്.
അമ്മയെന്നു പറയുമ്പോൾ മാതൃഭാഷയുമാകാം. മാതൃഭാഷയും നമ്മുടെ സംസ്ക്കാരവും സംരക്ഷിക്കേണ്ടതും നമ്മൾ തന്നെ. പെറ്റമ്മയും പിറന്ന നാടും മാതൃഭാഷയുമെല്ലാം സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്ന് ഓർമ്മപ്പെടുത്തട്ടെ.
1972 ൽ ആലുവക്കടുത്തുള്ള കടുങ്ങല്ലൂരിലാണ് സുഭാഷ് ചന്ദ്രൻ ജനിച്ചത്.മെറിറ്റ് സ്ക്കോളർഷിപ്പോടെ മഹാരാജാസ് കോളേജിൽ പഠിച്ച് എം എ മലയാളത്തിന് ഒന്നാം റാങ്ക് നേടി.വിദ്യാർത്ഥിയായിരിക്കെ എഴുതിയ ഘടികാരങ്ങൾ നിലക്കുന്ന സമയം എന്ന കഥക്ക് 1994 ൽ മാതൃഭൂമി വിഷുപതിപ്പ് നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.ആദ്യ കഥാസമാഹാരവും ആദ്യ നോവലും യഥാക്രമം 2001ലും 2011ലും കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം നേടി. മനുഷ്യന് ഒരു ആമുഖം എന്ന നോവൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം, ഓടക്കുഴൽ പുരസ്ക്കാരം, വയലാർ അവാർഡ്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, സംസ്ഥാന ലൈബ്രറി കൗൺസിൽ പുരസ്ക്കാരം, ബഷീർ അവാർഡ് തുടങ്ങി നിരവധി ബഹുമതികൾ നേടി.മധ്യേയിങ്ങനെ, ദാസ് ക്യാപിറ്റൽ, കാണുന്ന നേരത്ത് എന്നിങ്ങനെ ഓർമ്മക്കുറിപ്പുകളുടെ മൂന്ന് സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇങ്ങനെയൊരു കഥ എഴുതിയ സുഭാഷ് ചന്ദ്രനും പുസ്തകം പ്രസിദ്ധീകരിച്ച ഡിസി ബുക്സിനും നന്ദി
പുസ്തകം: പറുദീസ നഷ്ടം
രചന: സുഭാഷ് ചന്ദ്രൻ
പ്രസാധകർ: ഡിസി ബുക്സ്
പുസ്തക പരിചയക്കുറിപ്പ് തയ്യാറാക്കിയത്: എം.എസ് പത്മശ്രീ
Comments