ദാസ് വടക്കാഞ്ചേരിയുടെ ഇനി എന്ന പുസ്തകം 2018ൽ മെന്റർ ബുക്സും 2022ൽ രണ്ടാം പതിപ്പ് ടെൽബ്രയിൽ ബുക്‌സും പ്രസിദ്ധീകരിച്ചു. “ഇനി” യുടെ രണ്ടാം പതിപ്പിലാണ് എന്റെ ശ്രദ്ധ പതിഞ്ഞത്.
വരകളിലേക്കുണരുന്ന ദിവസങ്ങളിൽ ആകാശമാകുന്ന ക്യാൻവാസിൽ പ്രഭാതം മുതൽ പ്രദോഷം വരെ നിറക്കൂട്ടുകൾ തേച്ചും മായ്ച്ചും അവസാനം എല്ലാം കറുപ്പൊഴിച്ച് നശിപ്പിച്ച് മറഞ്ഞിരിക്കുന്ന സൂര്യന് മായക്കാഴ്‌ച്ചയേകുന്ന നക്ഷത്രങ്ങളിലൊന്നായി ദാസൻ എഴുതുകയാണ്.
ഗ്രന്ഥകർത്താവിന്റെ കൈയൊപ്പോടെയുള്ള പുസ്തകം കിട്ടിയിട്ട് പതിനഞ്ചു പക്കം കഴിഞ്ഞാണ് വായിക്കാനെടുത്തത്. പക്ഷേ, കൈയിൽ എടുത്തപ്പോൾ ഒരു ദിവസംകൊണ്ട് ഞാനത് വായിച്ചുതീർത്തു.
ഭൂതവും വർത്തമാനവും ഇഴചേർന്ന് സഞ്ചരിക്കുന്ന ഈ നോവൽ ഒരു പ്രത്യേകവായനാനുഭവം നൽകുന്നു.
വേണുമാഷ് മാധവനിലേക്കിറങ്ങി ഇല്ലാതായത് മുതൽ ഓരോ അദ്ധ്യായവും വായിക്കുമ്പോൾ അടുത്തതിലേക്കുള്ള പ്രയാണം അനിവാര്യമാവുകയായിരുന്നു. വേഷപ്പകർച്ചകൾ പുസ്തകത്തെ തെല്ലിട പോലും അടച്ചുവയ്‌ക്കാൻ അനുവദിച്ചില്ല എന്നതാണ് സത്യം.
നിഴൽപ്പൂക്കളും നിലാവുപൂക്കുന്ന പാടങ്ങളും ചിന്തകളിലാണ് ചേക്കേറിയത്. അനിവാര്യമായ ആവർത്തനങ്ങളിലൂടെ ജീവിതമത്രയും നിയോഗങ്ങളെ സാർത്ഥകമാക്കിയ മാധവൻമാർ നമുക്കിടയിലുണ്ട്. ബന്ധങ്ങളുടെ ബന്ധനങ്ങളിൽനിന്ന് ഓടിയകന്ന മാധവന് മാറ്റിനിർത്താൻ പറ്റാത്ത വിധം ചേർത്തുജീവിക്കേണ്ടിവരുന്ന ചിലർ വന്നു ചേരുകയാണ്. ഒന്നൊഴിഞ്ഞാൽ മറ്റൊന്നെന്ന കണക്കേ വന്ന നിയോഗങ്ങൾ ഏറ്റെടുക്കുമ്പോൾ ജീവിതം അർത്ഥപൂർണ്ണമാവുന്നതായാണ് എനിക്ക് തോന്നിയത്. പറയാനാവാതെ അനുഭവിച്ചുപോരുന്ന, ആഗ്രഹിച്ചുപോകുന്ന ഒരു ജീവിതവും ദാസനിവിടെ മനോഹരമായി എഴുതിവച്ചിരിക്കുന്നു.
തലമുറകളില്ലാത്തവർക്ക് കുത്തിക്കുറിച്ചത് മാത്രമേ ശേഷിപ്പായി ഉണ്ടാവൂ എന്ന് പറയുമ്പോൾ കാലം കൈയൊപ്പ് ചാർത്താൻ തക്കവണ്ണം കർമങ്ങളെല്ലാം നിറവേറ്റിയാണ് ഡയറിക്കുറിപ്പുകൾക്കിടയ്‌ക്ക് നാലാക്കിമടക്കിയ ഒരടയാളവും വച്ച് മാധവൻ വെളുത്ത സമതലത്തിലേക്കുള്ള യാത്രയ്‌ക്കായ് ഉണരാതുറങ്ങിയത്.
“ന്റെ മോളെ ചീക്ക് കൊണാക്കണം.. ഞാളെന്ത് ആക്കാനാ! നീയല്ലാണ്ട് ഞാളെ കൊണാക്കൂല”
ഇതു മാത്രമാണ് മുൻപ് എനിക്കറിയാവുന്ന ആകെയുള്ള ആദിവാസി ഭാഷയിലുള്ള വാചകം. അതിനാൽ ഇതിലെ ആദിവാസികളുടെ സംസാരത്തിലെ ഭാഷാപ്രയോഗങ്ങളെക്കുറിച്ചുള്ള നിരൂപണത്തിന് ഞാനളല്ല. പക്ഷേ.. ഇതിലെ സാഹിത്യഭാഷയ്‌ക്ക് അസാധ്യ മികവാണ്.
പവിഴമല്ലിപ്പൂക്കളെ പ്രകൃതിയിലേക്ക് കൺതുറന്ന് വച്ച്, പ്രണയിക്കാനും വിരഹദു:ഖം ഒതുക്കാനും സഹജീവികളെ സ്നേഹിക്കാനും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും ദാസിന്റെ വാക്കുകൾ കോർത്ത വരികൾക്കെന്തോ മായാജാലമുള്ളതുപോലെ. വയനാടിന്റെ ഭംഗിയോടൊപ്പം നോവലിലെ പ്രധാന ബിന്ദുവായ ആ വീടും ചായക്കടയും പവിഴമല്ലിയും കാഴ്ചയിൽ തങ്ങിനിൽക്കുകയാണ്.
നോവലിൽ ദാസ് എഴുതിയ മാസ്മരികമായ ചില വരികൾ ഇതാ..
“ശാപവചസ്സുകളിൽ കരിപിടിച്ച് കണ്ണടഞ്ഞുപോയ മേഘങ്ങളുടെ കൂട്ടിമുട്ടലുകളിൽ ഇടവപ്പാതി മുരണ്ടു. ഊർദ്ധ്വം വലിക്കുന്നതിനിടെ പുറത്തേക്കുനീണ്ട വിത്തിന്റെ നാക്കിൽ അത് ജീവജലമായി.
പൊഴിയുന്ന മാനവും ഏറ്റുവാങ്ങുന്ന ഭൂമിയും പുതുപരിണാമത്തിന്റെ നവമിഥുനങ്ങളായപ്പോൾ വഴിവക്കിലെ കുടിലുകളിലൊന്നിൽ നനഞ്ഞുകയറിയ നട്ടുച്ച പറഞ്ഞത്, ‘നശിച്ച മഴ’ യെന്നാണ്.”
വായനയിലുടനീളം ഇനിയുമുണ്ട് ഇത്തരം പ്രയോഗങ്ങളേറെയുണ്ട് .
“ഇനി” വായിച്ചിട്ട് മനസ്സിലായില്ലെന്നു എന്റെ സുഹൃത്തുക്കളിൽ ചിലർ സൂചിപ്പിച്ചതോർക്കുന്നു. എന്താണ് മനസ്സിലാകാഞ്ഞതെന്ന് ചിന്തിച്ചപ്പോൾ ചില വേഷപ്പകർച്ചകളാകുമോ കാരണം എന്ന് തോന്നി.
ഇവിടെ, മാധവനെ സ്വീകരിച്ച ശർമ്മാജി, മാധവനിൽ കാലാന്തരത്തിൽ തന്റെ പിൻഗാമിയെ കണ്ടിരുന്നു. ശർമ്മാജിയുടെ പിൻവാങ്ങലിനു ശേഷം, കർമ്മങ്ങളെന്നപോലെ അദ്ദേഹത്തിന്റെ പേരും മാധവനിൽ ചേരുമ്പോൾ മാധവൻ ശർമ്മാജിയാവുന്നു..
പൊന്നിയുടെ മകൻ രങ്കന് മാധവൻ വളർത്തച്ഛനാകുന്നുവെങ്കിലും അവന്റെ വളർച്ചയുടെ ഘട്ടങ്ങൾ നോവലിൽ പ്രതിപാദിക്കാത്തത് ചില വായനക്കാർക്ക്മുന്നിൽ ഓമൽ എന്ന കുഞ്ഞ് ഒരു ചോദ്യചിഹ്നമായിരുന്നിരിക്കാം. പക്ഷേ, നോവലിൽ രങ്കന്റേയും പൊന്മണിയുടെയും വിവാഹം പറയുന്നിടത്ത് ആ സംശയവും തീരും.
ഇതേ ഓമൽത്തന്നെയാണ് അച്ചുണ്ണ്യേട്ടൻ എന്നത് മാധവന്റെ ആ ഡയറി വേണുമാഷുടെ കൈയിൽ എത്തിച്ചേർന്ന വഴിയെക്കുറിച്ചുള്ള സംശയവും തീർക്കുന്നു.
പൊന്നി, കറപ്പൻ, മാത്ത, നാണി, കേശവേട്ടൻ, ഗോപാലൻ ഇവരൊക്കെ ഇനിയും ??
അവസാനം വേണുമാഷ് മാധവനിൽനിന്നിറങ്ങി ഈശ്വരവിലാസം ടീ സ്റ്റാളിലെ ഉപ്പുകുറ്റിയിൽ ചാരിനിന്ന് കുടിച്ച കടുപ്പമേറിയ ചായയ്‌ക്ക് നാല് തലമുറയുടെ സ്വാദുണ്ടെന്ന് നിനയ്‌ക്കവേ, ചുവരിലെ ചിത്രങ്ങളിൽ കേശവേട്ടന്റെ മുഖത്ത് മാധവനോടുള്ള ഒരു പുഞ്ചിരി മിന്നിമാഞ്ഞുവോ?
ഇതിൽ ശർമ്മാജിയെക്കൊണ്ട് ദാസൻ പറയിച്ച വരികൾ എഴുതി നിർത്തുന്നു.
“ദു:ഖങ്ങൾ അനുഭവിച്ചു തീർക്കാനുള്ളതും ഓർമ്മകൾ മറന്നു കളയേണ്ടവയുമാണ്. അതല്ലെങ്കിൽ കെട്ടിനിൽക്കുന്ന വെള്ളംപോലെ മലിനമാകും. എപ്പോഴും ഒഴുകുന്ന വെള്ളമാകാൻ ശീലിക്കുക ”
നല്ലൊരു വായനാനുഭവമാണ് ഈ നോവൽ എനിക്കു തന്നത്. അത്രമേൽ ആത്മാർത്ഥമായും ഗൗരവമായും വായന ആരംഭിച്ചാൽ ഓരോ വരികളിലൂടെയും വായനക്കാരൻ ഈ നോവലിലെ കഥാപാത്രങ്ങളോടൊപ്പം സഞ്ചരിക്കുമെന്നത് ഉറപ്പാണ്.
സുനിത സുകുമാരൻ അടാട്ട്
Comments