കൊൽക്കത്ത: പശ്ചിമബംഗാളിൽ ബിർഭും ജില്ലയിലെ നദീതീരത്ത് നിന്ന് സ്വർണനാണയങ്ങൾ കണ്ടെത്തി. മുരാരുയിയിലെ ഗ്രാമപ്രദേശത്ത് സ്ഥിതിചെയ്യുന്ന ബൻസ്ലോയ് നദീതടത്തിൽ നിന്നാണ് സ്വർണനാണയങ്ങൾ കണ്ടെത്തിയത്. നദീതീരത്തിന് സമീപം താമസിക്കുന്നവരാണ് ഇത് കണ്ടെടുത്തത്. നിധി കണ്ടെത്തിയതിനെ തുടർന്ന് പ്രദേശവാസികൾ നദീതീരത്ത് തിരച്ചിൽ നടത്തുകയാണ്.
പ്രദേശത്തെ തൊഴിലാളികൾ നദീതീരത്തെ മണ്ണ് മാറ്റുമ്പോഴാണ് നിധി ശ്രദ്ധയിൽപ്പെട്ടത്. ചക്രം പോലെയുള്ള നാണയ രൂപത്തിലാണ് ഇത് കണ്ടെത്തിയത്. പുരാതന കാലത്തിലെ അക്ഷരങ്ങളും അടയാളങ്ങളും നാണയത്തിൽ കാണപ്പെടുന്നുണ്ട്. ഇന്ത്യയിലെ ഹിന്ദു രാജാക്കന്മാരുടെ കാലത്ത് ഉപയോഗിച്ചിരുന്ന നാണയങ്ങളാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ജാർഖണ്ഡ് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മഹേഷ്പൂർ രാജ്ബാരിയിൽ നിന്നുള്ള സ്വർണ നാണയങ്ങളെന്നും വിശ്വസിക്കുന്നു. കണ്ടെത്തിയ സ്വർണനാണയങ്ങൾ മുരാരുയി പൊലീസ് സ്റ്റേഷനിൽ കൈമാറിയിട്ടുണ്ട്. ഇന്ത്യയിൽ സ്വർണനാണയങ്ങൾ കണ്ടെത്തുന്നത് ഇതാദ്യമായല്ല, 474 കിലോമീറ്റർ നീളമുള്ള സുബർണരേഖ നദിയിൽ നിന്നും സ്വർണനാണയങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
Comments