തിരുവനന്തപുരം: ബാലുശ്ശേരി എംഎൽഎ സച്ചിൽ ദേവിനെതിരെ സൈബർ സെല്ലിൽ പരാതി നൽകി കെകെ രമ എംഎൽഎ. സമൂഹ മാദ്ധ്യമങ്ങളിൽ അപവാദപ്രചരണം നടത്തുന്നത് ചൂണ്ടിക്കാട്ടിയാണ് പരാതി. രമയുടെ കൈയിലെ പൊട്ടൽ വ്യാജമെന്ന തരത്തിൽ സച്ചിൻദേവ് പ്രചരണം നടത്തിയെന്ന് രമ ആരോപിക്കുന്നു.
സച്ചിൻ ദേവിന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റ് ഉയർത്തിക്കാട്ടിയാണ് കെകെ രമയുടെ പരാതി. ‘ലാൽ സംവിധാനം ചെയ്ത ഇൻ ഗോസ്റ്റ് ഹൗസ് ഇൻ എന്ന ചിത്രത്തിൽ ഇടതു കൈയ്യിലുണ്ടായിരുന്ന തിരുമുറിവ് വലതു കൈയ്യിലേക്ക് മാറിപ്പോകുന്ന സീനുമായി ഇന്ന് സഭയിൽ നടന്ന സംഭവങ്ങൾക്ക് സാദൃശ്യം തോന്നിയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം’ എന്നായിരുന്നു രമയുടെ ചിത്രത്തിന് സച്ചിൻദേവ് ഫേസ്ബുക്കിൽ നൽകിയ അടിക്കുറിപ്പ്.
പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ ഹനിക്കുന്നതായി ആരോപിച്ച് യുഡിഎഫ് എംഎൽഎമാർ സഭയിലെ സ്പീക്കറിന്റെ ഓഫീസിന്റെ മുന്നിൽ ബുധനാഴ്ച നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കാലശിച്ചിരുന്നു. എംഎൽഎമാരെ വച്ച് ആൻഡ് വാർഡുമാർ പിടിച്ചുമാറ്റുന്നതിനിടെയാണ് കെകെ രമയ്‌ക്ക് പരിക്കേൽക്കുന്നത്. സഭയിലെ ഡോക്ടർമാർ നിർദ്ദേസിച്ചതിനെ തുടർന്നാണ് കയ്യിൽ ബാൻഡേജ് ധരിച്ചതെന്ന് കെകെ രമ പറയുന്നു.
അമ്പലപ്പുഴ എംഎൽഎ എച്ച്. സലാമിനെതിരെ ഗുരുതര ആരോപണവുമായി കെകെ രമ. രംഗത്തെത്തിയിരുന്നു. അഞ്ച് വാച്ച് ആൻഡ് വാർഡുകൾ ചേർന്നാണ് തന്നെ വലിച്ചിഴച്ചത്. അതിനിടയിൽ തന്നെ സലാം തൊഴിക്കുകയായിരുന്നു എന്ന് രമ ആരോപിച്ചു. സംഭവത്തിൽ സലാമിനെതിരെ നടപടിയെടുക്കണമെന്നും വടകര എംഎൽഎ ബുധനാഴ്ച ആവശ്യപ്പെട്ടിരുന്നു.















