ന്യൂഡൽഹി:അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തെ അംഗീകരിക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് ആവർത്തിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഐടിഇസി (ഇന്ത്യൻ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോഓപ്പറേഷൻ)യുടെ കീഴിലുള്ള ഓൺലൈൻ പരിപാടിയിൽ പങ്കെടുക്കാൻ അഫ്ഗാൻ വിദേശനയ സമിതി തങ്ങളുടെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് നിലപാട് ആവർത്തിച്ച് വിദേശകാര്യ മന്ത്രാലയം രംഗത്തുവന്നിരിക്കുന്നത്.
‘ഇന്ത്യ ലോകമെമ്പാടുമുള്ള വികസ്വര രാജ്യങ്ങൾക്ക് ഐടിഇസി പ്രോഗ്രാം എന്ന് വിളിക്കുന്ന പദ്ധതിയിലൂടെ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള സഹായം നൽകുന്നു. ഇതിൽ ഓൺലൈൻ കോഴ്സുകളും ഉൾപ്പെടുന്നു. നിരവധി വിഷയങ്ങൾ ഉൾക്കൊള്ളുന്ന ഈ സ്കോളർഷിപ്പ് കോഴ്സുകൾ വിവിധ ഇന്ത്യൻ സ്ഥാപനങ്ങൾ നടത്തുന്നുണ്ട്. ഈ കോഴ്സുകൾ അഫ്ഗാനിസ്ഥാൻ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ പൗരന്മാർക്കും ലഭ്യമാണ്. ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലുമുള്ള നിരവധി പൗരന്മാർ ഈ ഐടിഇസി കോഴ്സുകളിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ ഓൺലൈൻ കോഴ്സുകളിൽ ഇന്ത്യയിലേക്കുള്ള യാത്ര ഉൾപ്പെടുന്നില്ല’-വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.
ഇന്ത്യ ഇതുവരെ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ അംഗീകരിച്ചിട്ടില്ലെന്നും കൂടാതെ കാബൂളിൽ യഥാർത്ഥത്തിൽ എല്ലാവരേയും ഉൾക്കൊള്ളുന്ന ഒരു ഗവൺമെൻറ് രൂപീകരിക്കാൻ ശ്രമിക്കുന്നുവെന്നും ബാഗ്ചി പറഞ്ഞു. അഫ്ഗാൻ മണ്ണ് ഒരു രാജ്യത്തിനും എതിരായ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കരുതെന്ന് നിർബന്ധിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments