ന്യൂഡൽഹി: ഇന്ത്യ-ചൈന ബന്ധത്തിന് ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയമാണിതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ലഡാക്കിലെ പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സ്ഥിതി ആശങ്കാജനകവും അപകടകരവുമാണെന്ന് അദ്ദേഹം പറഞ്ഞു. ചില ഭാഗങ്ങളിൽ ഇരു സൈനികവിഭാഗങ്ങളും വളരെ അടുത്ത് മുഖാമുഖം നിൽക്കുകയാണെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.
‘എന്റെ മനസ്സിൽ സ്ഥിതി ഇപ്പോഴും വളരെ ആശങ്കാജനകമാണ്. കാരണം നമ്മുടെ ചില സൈനിക വിന്യാസങ്ങൾ അതിർത്തിയോട് വളരെ അടുത്താണ്. സൈനിക വിലയിരുത്തലിൽ വളരെ അപകടകരമായ ചില പ്രദേശങ്ങളുമുണ്ട്.”- എസ്. ജയശങ്കർ പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമം സംഘടിപ്പിച്ച കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി.
നിയന്ത്രണ രേഖയിലെ സ്ഥിതി ആശങ്കാജനകവും അപകടകരവുമാണ. സംഘർഷ മേഖലകളിൽ സൈനിക ശേഖരണം കുറയ്‌ക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും. ചൈനയിലെ പുതിയ വിദേശകാര്യ മന്ത്രി ക്വിൻ ഗാങ്ങുമായി കൂടിക്കാഴ്‌ച്ച നടത്തി ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ജയശങ്കർ അറിയിച്ചു.
റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്കിനെക്കുറിച്ചും എസ് ജയശങ്കർ സംസാരിച്ചു. റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം സുസ്ഥിരമാണ്. താൻ ന്യൂയോർക്കിൽ ആയിരുന്നപ്പോൾ യുക്രെയ്ൻ പ്രധാനമന്ത്രിയെ കാണുകയും ആണവനിലയത്തിന്റെ കാര്യം ചർച്ച ചെയ്യുകയും ചെയ്തു. റഷ്യയുടെയും യുക്രെയ്‌ന്റെയും കാര്യത്തിൽ ഇന്ത്യയ്‌ക്ക് എവിടെ അവസരം ലഭിച്ചാലും സഹായിക്കാൻ പരമാവധി ശ്രമിക്കുമെന്നും വിദേശകാര്യ കൂട്ടിച്ചേർത്തു. ജി-20 ഇന്ത്യയുടെ അദ്ധ്യക്ഷപദവിയെ കുറിച്ചും അദ്ദേഹം കോൺക്ലേവിൽ പ്രതികരിച്ചു.
Comments