തിരുവനന്തപുരം: സാങ്കേതിക സർവകലാശാല താത്ക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ഈ ആഴ്ച തന്നെ മറുപടി നൽകുമെന്ന് സിസാ തോമസ് പറഞ്ഞു. നിലപാടിൽ ഉറച്ചുനിൽക്കുന്നു എന്നും വീഴ്ചയുണ്ടായിട്ടില്ലെന്നും സിസാ തോമസ് കൂട്ടിച്ചേർത്തു. ഈ മാസം 24 വരെ നോട്ടിസ് കാലവധി ഉണ്ടെങ്കിലും 23ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ കേസ് പരിഗണിക്കുന്നതിനാലാണ് സിസ മറുപടി നൽകുന്നത്. ട്രൈബ്യൂണലിൽ താൻ ഉന്നയിച്ച അതേ വാദം തന്നെയാകും സിസ കാരണം കാണിക്കൽ നോട്ടീസിനും മറുപടിയായി നൽകുന്നത്.
താൻ ചുമതലയേറ്റത് ചാൻസിലർ നൽകിയ ഉത്തരവിൻ പ്രകാരമാണ്. ഗവർണർ ഇറക്കിയ ഉത്തരവിന്റെ പകർപ്പ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് അയച്ചിരുന്നു. വകുപ്പ് മന്ത്രിയെയും സെക്രട്ടറിയെയും നേരിട്ടെത്തി വിവരം ധരിപ്പിക്കാൻ ശ്രമിച്ചെന്നും സിസാ തോമസ് വ്യക്തമാക്കും. വിശദീകരണം ലഭിച്ച ശേഷം അച്ചടക്കനടപടി സ്വീകരിക്കാനായിരുന്നു സർക്കാർ നീക്കം. എന്നാൽ തുടർനടപടികൾ മരവിപ്പിച്ച ട്രൈബ്യൂണൽ വിധി സർക്കാർ നീക്കത്തിന് തിരിച്ചടിയായി.
23നാണ് അടുത്ത ഹിയറിങ്ങ്. ഇതിൽ സ്വീകരിക്കേണ്ട സർക്കാർ നയം സംബന്ധിച്ച് സർക്കാർ തലത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. സിൻഡിക്കേറ്റിന് ഔദ്യോഗികമായി കാരണം കാണിക്കൽ നോട്ടീസ് നൽകാനാണ് ഗവർണറുടെ തീരുമാനം. വൈസ് ചാൻസിലർ സിൻഡിക്കേറ്റിൽ നോട്ടീസ് അവതരിപ്പിച്ച് അംഗങ്ങളിൽ നിന്നും വിശദീകരണം തേടണം. ശേഷം തീരുമാനം വീണ്ടും നിയമപരമായി ഗവർണർ മരവിപ്പിച്ചേക്കും.
Comments