ന്യൂഡൽഹി : ഓസ്കാർ ട്രോഫിയുമായി നിർമ്മാതാവ് ഗുനീത് മോംഗ സുവർണ്ണ ക്ഷേത്രത്തിലെത്തി . ഓസ്കാർ പുരസ്കാരം നേടിയ ദ് എലിഫന്റ് വിസ്പറേഴ്സ്’ എന്ന ഡോക്യൂമെന്ററി ഷോട്ട്ഫിലിമിന്റെ നിർമാതാവാണ് ഗുനീത് മോംഗ. സെലിബ്രിറ്റി ഷെഫ് വികാസ് ഖന്നയുടെ അമ്മയ്‌ക്കൊപ്പമാണ് ഗുനീത് ക്ഷേത്രത്തിലെത്തിയത് . ഇതിറ്റെ ദൃശ്യങ്ങളും വികാസ് ഖന്ന സോഷ്യൽ മീഡിയയിൽ പങ്ക് വച്ചു.
“ഇന്ത്യയുടെ മകൾ ലോകം കീഴടക്കി വീട്ടിലേക്ക് മടങ്ങുമ്പോൾ. @guneetm അവളുടെ പൂർവികർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നത് കണ്ടു. എന്റെ ജീവിതത്തിലെ ഏറ്റവും വൈകാരികമായ യാത്രകളിലൊന്നാണിത്. ഗുനീത് നിങ്ങൾ സ്വപ്നം കാണുന്നവർക്ക് പ്രതീക്ഷ നൽകി,” വീഡിയോ പോസ്റ്റ് ചെയ്ത് വികാസ് ഖന്ന കുറിച്ചു.
ഗുനീത് ഓസ്കാർ ട്രോഫിയും പിടിച്ച് വിശുദ്ധ സരോവരത്തിന് സമീപം നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം.വികാസ് ഖന്നയുടെ അമ്മയാണ് ഗുനീത് മോംഗയുടെ സുവർണ്ണ ക്ഷേത്ര സന്ദർശനത്തിനായി കൊണ്ടുപോയത് . നേരത്തെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, ഓസ്കാർ നേടിയാൽ ഗുനീത് മോംഗയെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകാമെന്ന് അമ്മ പ്രാർത്ഥിച്ചിരുന്നതായി വികാസ് ഖന്ന പറഞ്ഞിരുന്നു. ആ വാക്ക് പാലിച്ചാണ് ഗുനീത് ക്ഷേത്രത്തിലെത്തിയത്.
എലിഫന്റ് വിസ്‌പേഴ്‌സ് എന്ന ചിത്രം മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ഓസ്‌കർ നേടിയതോടെ ഗുനീത് മോംഗയും സംവിധായകൻ കാർത്തികി ഗോൺസാൽവസും ചരിത്രം സൃഷ്ടിച്ചിരുന്നു . വിജയിച്ചതിന് ശേഷം ഇരുവരെയും കുറിച്ചുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. പ്രതിസന്ധികളെ തരണം ചെയ്ത് സ്വപ്നം നേടിയെടുത്തതിന്റെ സന്തോഷത്തിലാണ് ഗുനീത് .
Comments