ന്യൂഡൽഹി : കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രാജ്യത്ത് ആനയുടെ ആക്രമണത്താൽ 1500-ൽ അധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് കണക്കുകൾ. പാർലമെന്റിൽ ചേർന്ന യോഗത്തിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം അറിയിച്ചത്. കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് സഹമന്ത്രി അശ്വനി കുമാർ ചൗബെയാണ് സഭയിൽ കണക്കുകൾ വ്യക്തമാക്കിയത്. 2019 മുതലുള്ള കണക്കുകളാണ് പാർലമെന്റിൽ സർക്കാർ അവതരിപ്പിച്ചത്.
2019-നും 2020-നുമിടയിൽ ആനയുടെ ആക്രമണത്തിൽ 585 മരണങ്ങൾ സംഭവിച്ചിരുന്നു. അതേസമയം, 2020-21 കാലഘട്ടത്തിൽ 461 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മുൻ വർഷത്തെക്കാൾ നേരിയ കുറവു മാത്രമാണ് 2020-21 കാലയളവിൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ കഴിഞ്ഞ വർഷം കേസുകളുടെ എണ്ണത്തിൽ നേരിയ വർദ്ധനവുണ്ടായി. ഏകദേശം 535 ഓളം കേസുകളാണ് 2022-ൽ റിപ്പോർട്ട് ചെയ്തതെന്ന് കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് മന്ത്രാലയം അറിയിച്ചു. കൂടാതെ, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 41 ആനകൾ തീവണ്ടി തട്ടിയും, 198 എണ്ണം വൈദ്യുതാഘാതമേറ്റും, 27 ആനകൾ വേട്ടയാടപ്പെട്ടും, 8 ആനകൾ വിഷബാധമൂലവും ചരിഞ്ഞു.
മനുഷ്യരും ആനകളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കേണ്ടതും വന്യജീവികളുടെ പരിപാലനം ഏറ്റെടുക്കേണ്ടതും സംസ്ഥാന സർക്കാരുകളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഉത്തരവാദിത്തത്വമാണെന്ന് കേന്ദ്ര സഹമന്ത്രി പറഞ്ഞു. രാജ്യത്തെ ആനകളെയും അവയുടെ ആവാസവ്യവസ്ഥയെയും സംരക്ഷിക്കുന്നതിനായി ‘പ്രോജക്ട് എലിഫന്റ് ‘പദ്ധതി കേന്ദ്ര സർക്കാർ നടപ്പാക്കിയിട്ടുണ്ട്. പദ്ധതി പ്രകാരം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സാമ്പത്തിക സഹായങ്ങൾ നൽകുമെന്നും അശ്വനി കുമാർ ചൗബെ പറഞ്ഞു.
Comments