കണ്ണൂർ: ഇപി ജയരാജന്റെ ഭാര്യയ്ക്കും മകനും നിക്ഷേപമുള്ള വൈദേകം റിസോർട്ട് ഹാജരാക്കിയ രേഖകൾ അപൂർണമെന്ന് കണ്ടെത്തൽ. ഇതിനെ തുടർന്ന് ആദായ നികുതി വകുപ്പ് ടിഡിഎസ് വിഭാഗം വീണ്ടും നോട്ടീസ് നൽകി. നികുതി സംബന്ധമായ മുഴുവൻ രേഖകളും ഈ മാസം 27-ന് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
റിസോർട്ടിൽ നടന്ന റെയ്ഡിന്റെ തുടർച്ചയായാണ് രേഖകൾ ആവശ്യപ്പെട്ടത്. മാർച്ച് രണ്ടിനാണ് ആദായ നികുതി വകുപ്പ് റിസോർട്ടിൽ റെയ്ഡ് നടത്തിയത്. നികുതി അടയ്‌ക്കുന്നത് സംബന്ധിച്ചായിരുന്നു പരിശോധന. അന്ന് ഉദ്യോഗസ്ഥർ ശേഖരിച്ച രേഖകളുമായി ബന്ധപ്പെട്ട കണക്കുകൾ ഹാജരാക്കണമെന്നായിരുന്നു നിർദേശം. എന്നാൽ നൽകിയ രേഖകൾ അപൂർണമാണെന്നുളള കണ്ടെത്തലിനെ തുടർന്ന് നികുതി സംബന്ധമായ മുഴുവൻ രേഖകളും നൽകാൻ ആവശ്യപ്പെടുകയായിരുന്നു.
റിസോർട്ട് നിർമാണത്തിൽ ആന്തൂർ നഗരസഭ വഴിവിട്ട സഹായം തേടിയെന്ന യൂത്ത് കോൺഗ്രസിന്റെ പരാതിയിൽ വിജിലൻസ് പ്രാഥമിക പരിശോധന നടത്തിയിരുന്നു. എന്നാൽ കൂടുതൽ പരിശോധനകൾ റിസോർട്ടിൽ നടത്തേണ്ടതുണ്ടെന്ന നിലപാടിലാണ് വിജിലൻസ്.
Comments