പാരീസ്: ഫ്രാൻസ് ദേശീയ ഫുട്ബോൾ ടീമീന്റെ നായകനായി ഇനി കിലിയൻ എംബാപ്പെ. ഒരു പതിറ്റാണ്ടിലേറെ ക്യാപ്റ്റനായി ചുമതല വഹിച്ചിരുന്ന ഹ്യൂഗോ ലോറിസ് രാജി വെച്ചതിന് പിന്നാലെയാണ് എംബാപ്പയെ തിരഞ്ഞെടുത്തത്. പരിശീലകൻ ദിദിയര്‍ ദെഷാംപ്‌സുമായുള്ള ചർച്ചകൾക്കോടുവിലാണ് 24-കാരൻ എംബാപ്പെ പുതിയ പദവി ഏറ്റെടുക്കലിന് സമ്മതം മൂളിയതെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ജനുവരിയിലാണ് ഹ്യൂഗോ ലോറിസ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. 2018-ലെ ലോകകപ്പിൽ കിരീടം നേടിയ ഫ്രാന്‍സിന്റെ നായകനായിരുന്ന ലോറിസ് 2022 ലോകകപ്പ് ഫൈനലിലും ടീമിനെ എത്തിച്ചിരുന്നു. ഫൈനലിൽ അര്‍ജന്റീനയോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് താരം വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ലോറിസിന്റെ പകരക്കാരനായാണ് സൂപ്പര്‍താരത്തിന്റെ വരവ്.
66 തവണ ഫ്രഞ്ച് കുപ്പായമണിഞ്ഞ എംബാപ്പെ ഫൈനലിൽ അർജന്റീനക്കെതിരെ ഹാട്രിക് നേടി ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയിരുന്നു. എട്ടുഗോളുകൾ സ്വന്തമാക്കി ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ടും കരസ്ഥമാക്കിയാണ് സൂപ്പര്‍താരം ഖത്തറില്‍ നിന്ന് മടങ്ങിയത്. നിലവിൽ പി.എസ്.ജി ഉപനായകനാണ് എംബാപ്പെ.
Comments