മലബാറിൽ നടന്ന ഹിന്ദു വംശഹത്യയെ ആസ്പദമാക്കി രാമസിംഹൻ സംവിധാനം ചെയ്ത സിനിമയാണ് ‘1921 പുഴ മുതൽ പുഴ വരെ’. പ്രഖ്യാപനം മുതൽക്കെ ശ്രദ്ധിക്കപ്പെട്ട ചിത്രം പുറത്തിറക്കാതിരിക്കാൻ പല കോണുകളിൽ നിന്നും ശ്രമം നടന്നിരുന്നു. എന്നാൽ, വിമർശകരുടെ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ചുകൊണ്ട് 80-ലധികം തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തുകയായിരുന്നു. പുറത്തിറങ്ങിയിട്ട് 20 ദിവസം പിന്നിടുമ്പോഴും പല തിയറ്ററുകളിലും ചിത്രം ഹൗസ്ഫുൾ ഷോകളാണ് കളിക്കുന്നത്. ടെക്നിക്കൽ പെർഫെക്ഷൻ അടക്കമുള്ള കാര്യങ്ങൾ ഉയർത്തികൊണ്ട് ചിത്രത്തെ ട്രോളുമ്പോഴും 1921-ലെ യഥാർത്ഥ സത്യം കണ്ടറിയുവാൻ പ്രേക്ഷകർ തിയറ്ററുകളിലേയ്‌ക്ക് ഒഴുകി എത്തുകയാണ്. ഇപ്പോഴിതാ, നിരവധി പരിമിധികളിൽ നിന്നുകൊണ്ട് ചെയ്ത ചിത്രം എന്തുകൊണ്ടാണ് വിജയിച്ചതെന്ന് തുറന്നു പറയുകയാണ് സംവിധായകൻ രാമസിംഹൻ.
‘സിനിമ പലതരത്തിലുണ്ട്. നിങ്ങളെ രസിപ്പിച്ചു മുന്നേറുക, നിങ്ങളെ ഭ്രമിപ്പിച്ചു മുന്നേറുക, നിങ്ങളെ ത്രസിപ്പിച്ചു മുന്നേറുക, നിങ്ങളെ ചിന്തിപ്പിച്ചു മുന്നേറുക, നിങ്ങളെ കൂടെ കൊണ്ടുപോവുക. ഇതിൽ ആദ്യ നാലിനും സാങ്കേതിക സഹായവും ഗിമിക്കും, മറ്റു ഘടകങ്ങളും വേണം. അഞ്ചാമത്തേതിന് ഹൃദയം തൊട്ടുള്ള ആത്മാർത്ഥത മാത്രം മതി. അതാണ് പുഴയുടെ വിജയ രഹസ്യം. നന്ദി കൂടെ നിന്നതിന്. ഹൃദയത്തോട് ഒട്ടി നിന്നതിന്, അനുഗ്രഹിച്ചതിന്. ടെക്നിക്കൽ പെർഫെക്ഷൻ തേടി പോകുന്നവർ ദയവായി ഈ സിനിമ കാണരുത്. പ്രത്യേകിച്ചും മോളിവുഡ് സിനിമാക്കാർ’.
‘ഇത് കുറേ ദാരിദ്ര്യം അനുഭവിക്കുന്ന ജനങ്ങളുടെ സിനിമയാണ്. പച്ചയായ മനുഷ്യരുടെ സിനിമ. പച്ചമാംസത്തിന്റെയും രക്തത്തിന്റെയും ഗന്ധമുള്ള സിനിമ. നിസ്സഹായരായ കുറേ മനുഷ്യരുടെ നിലവിളിയുള്ള സിനിമ. അത് ആർക്ക് വേണ്ടി തയ്യാറാക്കിയോ അവർ ഏറ്റെടുത്ത് കണ്ണീരോടെ പുറത്തിറങ്ങി പൂർവ്വികരെയോർത്ത് നെടുവീർപ്പിട്ടു. അതേ അതാണ് ഈ സിനിമയുടെ ലക്ഷ്യം. ഹിന്ദു മാത്രമല്ല മുസൽമാനും നൊന്തു. ആ നോവ് മാറ്റത്തിന് വഴിതുറക്കും’ എന്നും രാമസിംഹൻ ഫേയ്സ്ബുക്കിൽ കുറിച്ചു.
Comments