മലയാളിയുടെ ഭക്ഷണസംസ്‌കാരത്തിന് തട്ടുകടകൾ പുതിയ മാനം നൽകി. തട്ടുകടയിൽ പോയി ഫുഡടിക്കാൻ ഇഷ്ടമില്ലാത്ത ആരാണുള്ളത്. ഒരു പ്രത്യേക അനുഭൂതിയാണ് തട്ടുകടയിൽ നിന്ന് ആഹാരം കഴിക്കുമ്പോൾ കിട്ടുന്നത്. ശുദ്ധവായു ശ്വസിച്ച് വഴിയോരത്തൊക്കെ നിന്നോ ഇരുന്നോ വേറിട്ട രുചി ആസ്വദിക്കുന്നത് ഒരു ശീലമാക്കി മാറ്റിയിരിക്കുകയാണ് പലരും.
സിനിമകളും സമൂഹമാദ്ധ്യമങ്ങളുമൊക്കെ ഇത്തരത്തിലുള്ള സ്ട്രീറ്റ് ഫുഡ് സംസ്‌കാരം വളർത്തിയെടുക്കുന്നതിൽ വളരെയധികം പങ്കുവഹിക്കുന്നുണ്ട്. ഇന്നിപ്പോൾ കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളിലും തട്ടുകടകൾ സ്ഥാനം പിടിച്ചുകഴിഞ്ഞു. ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് പോലും ഇപ്പോൾ ‘തട്ടുകട’ എന്നു പേരിടുന്ന കാലമാണ്. തട്ടുകടകൾ ജനപ്രിയമാണ് എന്നതിന്റ സൂചന കൂടിയാണിത്. കോവിഡ് കാലത്ത് നന്നായി പ്രയാസം നേരിട്ടെങ്കിലും മറ്റ് മേഖലകൾ പോലെ തട്ടുകടകളും ഇന്ന് തിരിച്ചുവരവിന്റെ പാതയിലാണ് ഇപ്പോൾ.
ചില തട്ടുകടകൾ ബസ് സ്റ്റേഷനുകൾ പോലെ ജനത്തിരക്കുള്ള സ്ഥലങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഇവയിൽ പലതും ഹോട്ടലുകളേക്കാൾ വലിയ വരുമാനം ഉണ്ടാക്കാറുമുണ്ട്. മിക്ക തട്ടുകടകളും സന്ധ്യ മുതൽ അർദ്ധരാത്രി വരെ പ്രവർത്തിക്കുന്നവയാണ്. വാഹനങ്ങൾ തട്ടുകടകളാക്കി മാറ്റി വില്പന പൊടിപൊടിക്കുന്നത് ഇപ്പോൾ സ്ഥിരം കാഴ്ചയാണ്.
എറണാകുളം ജില്ലയിൽ മാത്രം ഏകദേശം 2000 ഓളം തട്ടുകടകൾ 2017 ൽ അടച്ചു പൂട്ടിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ കീഴിൽ രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സിന്റെ പരിശോധനയെ തുടർന്നായിരുന്നു ഇത്. സ്ഥിരമായ പരിശോധനകൾ ഇല്ലാത്തത് ഇടയ്‌ക്കിടെ പരാതികൾക്ക് ഇടയാക്കാറുമുണ്ട്. എന്നാൽ വർഷങ്ങളായി പരാതികൾക്കിട നൽകാതെ, നല്ല രീതിയിൽ പ്രവർത്തിക്കുന്ന തട്ടുകടകളും ഉണ്ട് എന്നതാണ് യാഥാർത്ഥ്യം. വിശ്വാസത്തോടെ ഇവിടങ്ങളിൽ എത്തി സ്ഥിരമായി ഭക്ഷണം കഴിക്കുന്നവരുമുണ്ട്. ടൂറിസം സാധ്യതകൾ വർദ്ധിക്കുന്നത് തട്ടുകടൾക്ക് സുവർണ്ണകാലഘട്ടം പ്രധാനം ചെയ്യും.
Comments