മലപ്പുറം: റബ്ബറിന്റെ താങ്ങുവില കൂട്ടിയാൽ ബിജെപിക്ക് വോട്ട് ചെയ്യാമെന്ന് പറഞ്ഞ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയ്‌ക്കെതിരെ ഭീഷണിയുമായി കെ.ടി ജലീൽ എംഎൽഎ. ’30 വെള്ളിക്കാശിന്റെ മോദി കാലത്തെ മൂല്യമാണോ 300 രൂപ? ബിജെപി നൽകുന്ന റബറിന്റെ വില പോയി വാങ്ങണമെങ്കിൽ ഉടലിൽ തലയുണ്ടായിട്ട് വേണ്ടേ?’ എന്നാണ് ജലീലിന്റെ ഭീഷണി. ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെ കമ്യൂണിസ്റ്റു പാർട്ടിയും കോൺഗ്രസും വിമർശനവുമായി എത്തിയിരുന്നു. ഇതിന്റെ പിന്നാലെയാണ് ഇപ്പോൾ ജലീലിന്റെ ഭീഷണിയും . ജലീലിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്തു വന്നു.
‘തലശ്ശേരി ആർച്ച് ബിഷപ്പിനെതിരെ മുൻ മന്ത്രിയും എംഎൽഎയുയുമായ കെ.ടി ജലീൽ വധഭീഷണിയുമായി രംഗത്തു വന്നിരിക്കുകയാണ്. ബിഷപ്പിന്റെ കഴുത്തിന് മുകളിൽ തലയുണ്ടാകില്ല എന്നു തരത്തിലുള്ള പോസ്റ്റാണ് ജലീൽ ഇട്ടിരിക്കുകയാണ്. ഇത് പച്ചയായ വധ ഭീഷണിയാണ്. നേരത്തെ പാലാ ബിഷപ്പിനെതിരെ ഉണ്ടായതുപോലുള്ള ഭീഷണിയാണിത്. ശക്തമായ നടപടി കൈക്കൊള്ളാൻ സർക്കാർ തയ്യാറാകണം. ജലീലിനെതിരെ ക്രിമിനിൽ കേസ് എടുക്കണം. നേരത്തെ പോപ്പുലർ ഫ്രണ്ടുകാർ പറഞ്ഞിരുന്നതാണ് ഇപ്പോൾ ജലീൽ പറയുന്നത്. ജലീൽ നേരത്തെ തീവ്രവാദ സംഘടനയിൽ പ്രവർത്തിച്ചിരുന്ന ആളായിരുന്നു’.
‘സിമി നേതാവായിരുന്നു ജലീൽ. പോപ്പുലർ ഫ്രണ്ടിന്റെയും സിമിയുടെയും ആശയം ഉൾക്കൊള്ളുന്ന ഒരു നേതാവിന്റെ ഭാഗത്തു നിന്നുമാണ് ഭീഷണി ഉണ്ടായിരിക്കുന്നത്. പോലീസ് ശക്തമായി ഇടപെടണം. നേരിട്ട് കൊലചെയ്യുമെന്നുള്ള ഭീഷണിയാണ് കെ.ടി ജലീൽ മുഴക്കിയിരിക്കുന്നത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യണം. കേന്ദ്രസർക്കാരിനെയോ ബിജെപിയെയോ അനുകൂലിച്ചാൽ അവരുടെ കഴുത്തിന് മുകളിൽ തല കാണില്ല എന്ന ഭീഷണി കേരളത്തിൽ ഒരോ ദിവസവും വർദ്ധിച്ചു വരികയാണ്. ജോസ് കെ മാണിയെ പോലുള്ള ആൾക്കാരും കോൺഗ്രസും ജലീലിന്റെ ഭീഷണിയെ അനുകൂലിക്കുന്നുണ്ടോ എന്നറിയണം’ എന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Comments