ദിസ്പൂർ: എലിഫന്റ് ഫെസ്റ്റിവലിനോടനുബന്ധിച്ച് കാസിരംഗ നാഷണൽ പാർക്ക് ഏപ്രിൽ 6 മുതൽ 8 വരെ അടച്ചിടും. ഈ ദിവസങ്ങളിൽ വിനോദസഞ്ചാരികൾക്ക് സന്ദർശനമുണ്ടാകില്ലെന്ന് കാസിരംഗ നാഷണൽ പാർക്ക് അറിയിച്ചു. ഇന്ത്യയുടെ ദേശീയ പൈതൃക മൃഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് എലിഫന്റ് ഫെസ്റ്റിവൽ ആഘോഷിക്കുന്നത്.
അസം സർക്കാരും, പരിസ്ഥിതി, വനം വകുപ്പും, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും ചേർന്നാണ് എലിഫന്റ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ആഘോഷം കണക്കിലെടുത്ത് ഏപ്രിൽ 6 മുതൽ 8 വരെ കാസിരംഗ നാഷണൽ പാർക്കിലെ കാസിരംഗ, ബാഗോരി, ബുരാപഹാർ, അഗോറത്തോളി എന്നീ എല്ലാ റേഞ്ചുകളിലെയും ജീപ്പ് സഫാരി, എലിഫന്റ് സഫാരി എന്നിവ അടച്ചിടുമെന്ന് അസം വന്യജീവി ഡിവിഷനിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിപ്പ് നൽകി.
അതേസമയം കാസിരംഗ നാഷണൽ പാർക്കിൽ ഏപ്രിൽ 7-ന് നടക്കുന്ന എലിഫന്റ് ഫെസ്റ്റിവലിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. തുടർന്ന് ജീപ്പ് സഫാരിയിലും ആന സഫാരിയിലും പങ്കെടുത്തേക്കുമെന്ന് നാഷണൽ പാർക്ക് ഉദ്യോഗസ്ഥനായ ജതീന്ദ്ര ശർമ്മ പറഞ്ഞു. സന്ദർശനത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഉന്നതതല യോഗത്തിന് ശേഷമേ വേദികൾ തീരുമാനിക്കൂ എന്നും ജതീന്ദ്ര ശർമ്മ പറഞ്ഞു.
കാസിരംഗ ദേശീയോദ്യാനം 1974-ലാണ് രൂപീകരിച്ചത്. വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന്റെ വാസസ്ഥലം എന്ന നിലയിൽ കാസിരംഗ ലോകപ്രസിദ്ധമാണ്. ലോകത്താകെയുള്ള കാണ്ടാമൃഗങ്ങളിൽ മൂന്നിൽ രണ്ടു ഭാഗവും ഇവിടെ കാണപ്പെടുന്നു. 1905-ൽ റിസർവ് ഫോറസ്‌ററ് ആയും 1974-ൽ ദേശീയോദ്യാനമായും 2006-ൽ ടൈഗർ റിസർവായും പ്രഖ്യാപിക്കപ്പെട്ടു. 1985-ൽ ലോകപൈതൃകപ്പട്ടികയിലും ഈ ദേശീയോദ്യാനം ഇടം നേടിയിട്ടുണ്ട്.
Comments