കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ആരോഗ്യമന്ത്രിയ്‌ക്കെതിരെ ഹർഷിന. നഷ്ടപരിഹാരം സംബന്ധിച്ച് വീണ ജോർജ് നൽകിയ ഉറപ്പ് പാഴായെന്നും നീതി തേടി സെക്രട്ടറിയേറ്റിന് മുൻപിൽ സമരം തുടരാൻ തീരുമാനിച്ചതായും ഹർഷിന പറഞ്ഞു. രണ്ടാഴ്ചയ്‌ക്കകം നഷ്ടപരിഹാരം നൽകാമെന്നായിരുന്നു മന്ത്രിയുടെ വാഗ്ദാനം. ഇത് പാലിക്കപ്പെടാതെ വന്നതോടെയാണ് സമരം ആരംഭിക്കാനൊരുങ്ങുന്നത്.
കോഴിക്കോട് മെഡിക്കൽ കോളേജിന് മുൻപിൽ നീതി തേടി സമരം ഇരുന്ന ഹർഷിനയെ പിന്തിരിപ്പിക്കാനായിരുന്നു മന്ത്രി വീണാ ജോർജ് നഷ്ടപരിഹാരം നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നു. കുറ്റക്കാരായവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരുമെന്നും മന്ത്രി വാഗ്ദാനം ചെയ്തിരുന്നു. മന്ത്രിയുടെ വാക്ക് വിശ്വസിച്ച് ഹർഷിന സമരം അവസാനിപ്പിക്കുകയായിരുന്നു. മൂന്ന് ആഴ്ച കഴിഞ്ഞിട്ടും യാതൊരുവിധ നടപടിയുമുണ്ടായില്ലെന്ന് ഹർഷിന ആരോപിക്കുന്നു.
സമരം അവസാനിപ്പിച്ചതിന് പിന്നാലെ മന്ത്രിയെ ഫോണിൽ വിളിച്ചപ്പോൾ ഉടൻ ശരിയാകുമെന്ന അറിയിപ്പാണ് ഓഫീസിൽ നിന്നും ലഭിച്ചത്. എന്നാൽ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലും തീരുമാനം ഉണ്ടാകാതെ വന്നതോടെയാണ് ഹർഷിനയും കുടുംബ വും സെക്രട്ടറിയേറ്റിന് മുൻപിൽ സമരം ഇരിക്കാൻ തീരുമാനിക്കുന്നത്. നിയമനടപടിയും ഹർഷിന ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തിലും വൈകാതെ തീരുമാനം ഉണ്ടാകും.
Comments