മുംബൈ:ഔറംഗബാദിന്റെയും ഒസ്മാനാബാദിന്റെയും പേര് സംഭാജി നഗർ, ധാരാശിവ് എന്നിങ്ങനെ പുനർനാമകരണം ചെയ്തത് ചരിത്രപരമായ കാരണങ്ങളാലാണെന്ന് സംസ്ഥാന സർക്കാർ മുംബൈ ഹൈക്കോടതിയെ അറിയിച്ചു.പുനർനാമകരണത്തിന് രാഷ്ടീയ കാരണങ്ങൾ ഇല്ലെന്നും മഹാരാഷ്‌ട്ര സർക്കാർ വ്യക്തമാക്കി.
നഗരങ്ങളുടെ പേരുകൾ മാറ്റിയതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച രണ്ട് പൊതുതാൽപ്പര്യ ഹർജികൾക്ക് മറുപടിയായാണ് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. തീരുമാനം രാഷ്‌ട്രീയ പ്രേരിതമാണെന്നായിരുന്നു ഹർജിയിലെ വാദം. ഹർജിയിൽ പറയുന്നത് തെറ്റാണെന്നും നാമകരണം ചെയ്തത് ചരിത്രപരമായ കാരണങ്ങളാൽ ആണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. പേര് മാറ്റുന്നതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും സംസ്ഥാന സർക്കാർ പാലിച്ചിട്ടുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.
ഒസ്മാനാബാദിന്റെ പേര് ധാരാശിവ് എന്നാക്കി മാറ്റാനുള്ള തീരുമാനം മതപരവും സാമുദായികപരവുമായ പ്രശ്നങ്ങളിലേക്ക് നയിക്കുകയോ മതവിഭാഗങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുകയോ ചെയ്യുന്നില്ല. ആ നഗരത്തിലെ ഭൂരിപക്ഷം ആളുകളും പേര് മാറ്റുന്നത് ആഘോഷിച്ചു. മുമ്പ് ഒസ്മാനാബാദ്, ധാരാശിവ് എന്നാണ് അറിയപ്പെട്ടിരുന്നതെന്ന് രേഖകൾ തെളിയിക്കുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ പറഞ്ഞു.
സ്‌കന്ദപുരാണമനുസരിച്ച്, ധാരാശിവ് ഗ്രാമത്തിൽ സരസ്വതി ദേവിയാൽ വധിക്കപ്പെട്ട ധാരാസുരൻ എന്ന അസുരൻ ഉണ്ടായിരുന്നു. ഇക്കാരണത്താൽ സരസ്വതി ദേവി ധാരാസുര മർദ്ദിനി എന്നറിയപ്പെടുകയും ഗ്രാമത്തിന്റെ പേര് ധാരാശിവ എന്ന് അറിയപ്പെടുകയും ചെയ്തതായി സർക്കാരിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു.
ഔറംഗബാദിന്റെ പേര് സംഭാജി നഗർ എന്നും ഒസ്മാനാബാദിന്റെ പേര് ധാരാശിവ് എന്നും മഹാരാഷ്‌ട്ര സർക്കാർ കഴിഞ്ഞ വർഷം അംഗീകരിച്ചിരുന്നു. 2022 ജൂലൈ 16-ന് സർക്കാർ പ്രമേയം പാസാക്കുകയും അത് കേന്ദ്ര സർക്കാരിന് കൈമാറുകയും ചെയ്തിരുന്നു. എന്നാൽ ഈ സർക്കാർ തീരുമാനം രാഷ്ടീയ പ്രേരിതമാണെന്ന് ആരോപിച്ചു കൊണ്ട് രണ്ട് പൊതുതാൽപര്യ ഹർജികൾ സമർപ്പിക്കപ്പെട്ടു.
Comments