അമരാവതി: ആന്ധ്രപ്രദേശിലെ ഗന്നവാരം വിമാനത്താവളത്തിൽ നിന്ന് കുവൈറ്റിലേക്കുള്ള വിമാനം യാത്രക്കാരെ കയറ്റാതെ പറന്നുയർന്നു. ഷെഡ്യൂൾ ചെയ്ത സമയത്തേക്കാൾ ഏകദേശം മൂന്ന് മണിക്കൂർ നാൽപ്പത്തിയഞ്ച് മിനിറ്റ് മുമ്പ് വിമാനം യാത്ര തിരിച്ചതാണ് 15 യാത്രക്കാർക്ക് അവസരം നഷ്ടമായത്. 85-ഓളം യാത്രക്കാരാണ് വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്നത്.
വിമാനം പുറപ്പെടുന്നതായി ടിക്കറ്റിൽ കാണിച്ച സമയം ഉച്ചയ്ക്ക് 1.10 ആയിരുന്നു. എന്നാൽ 9.45-ന് വിമാനം പുറപ്പെട്ടതായി യാത്രക്കാർ പറഞ്ഞു. വിമാനം പുറപ്പെടുന്ന സമയത്തിലുണ്ടായ മാറ്റം യാത്രക്കാരെ അറിയിച്ചിരുന്നതായി എയർ ഇന്ത്യ ജീവനക്കാർ പറഞ്ഞു. എന്നാൽ യാതൊരുവിധ അറിയിപ്പുകളും ലഭിച്ചിട്ടില്ലെന്നാണ് യാത്രക്കാരുടെ ആരോപണം.
യാത്രക്കാരിൽ പലരും സമയത്തിലെ മാറ്റം അറിയിക്കാത്തതിനെ തുടർന്ന് ജീവനക്കാരുമായി വാക്കു തർക്കത്തിൽ ഏർപ്പെട്ടു. വിമാനം നേരത്തെ പറന്നതിനെ തുടർന്ന് യാത്രക്കാരിൽ ചിലരെ വിമാനത്താവളത്തിൽ കയറ്റിയില്ല എന്ന ആരോപണവും ഉയരുന്നുണ്ട്.
Comments