ന്യൂഡൽഹി: റഷ്യൻ സുരക്ഷാ ഉപദേഷ്ടാവ് നിക്കോളയ് പത്രുഷേവ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച്ച നടത്തി. വിവിധ അന്താരാഷ്‌ട്ര വിഷയങ്ങളെ കുറിച്ച് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ഇന്നലെ ഡൽഹിയിൽ നടന്ന ഷാങ്ഹായ് കോ ഓപ്പറേഷന്റെ സുരക്ഷ ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്.
പത്രുഷേവ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. മേഖലയിലെയും അന്താരാഷ്‌ട്ര തലത്തിലെയും വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചാ വിഷയമായി.
ഇന്ത്യയിലേക്കുളള എണ്ണ വിൽപന വർദ്ധിപ്പിക്കാൻ റോസ്‌നെഫ്റ്റുമായി ഇന്ത്യ കരാറിൽ ഏർപ്പെട്ടു. ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായാണ് കരാറിൽ ഒപ്പിട്ടിരിക്കുന്നത്. ഐഒസിയുമായി എണ്ണ കയറ്റുമതിക്ക് കരാർ ഒപ്പുവെച്ചതായി റോസ്‌നെഫ്റ്റ് ട്വിറ്ററിലൂടെ അറിയിച്ചു. റഷ്യ യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷമാണ് ഇന്ത്യ റഷ്യയിൽ നിന്നും പെട്രോളിയം ഇറക്കുമതി വർദ്ധിപ്പിച്ചത്. റഷ്യയുമായുളള ഇന്ത്യയുടെ എണ്ണ വ്യാപാരത്തിൽ ഇരുപത് ശതമാനം വർധനവുണ്ടായതായി കഴിഞ്ഞ ദിവസം റഷ്യൻ ഉപപ്രധാനമന്ത്രി അലക്‌സാണ്ടർ നൊവാക് അറിയിച്ചിരുന്നു.
Comments