കോഴിക്കോട്: ആശുപത്രി മതിലിന്റെ പിൻവശത്തെ ചോരപാടുകൾ ചർച്ചയാകുന്നു. കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഇഎൻടി പുതിയ ബ്ലോക്കിന്റെ പിൻവശത്തെ മതിലിന്റെ ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൻ ചർച്ചയാകുന്നത്. മതിലിന് പുറത്ത് പറ്റിപിടിച്ചിരിക്കുന്ന ചോരക്കറ ലഹരി ഉപഭോഗത്തിന്റെ നേർചിത്രമാണെന്നാണ് വിവരം.
മതിലിന് പിറകിൽ വന്നിരുന്ന് ലഹരി ഉപയോഗിക്കുന്നവർ സിറിഞ്ചുകൊണ്ട് മയക്കുമരുന്ന് കുത്തിവയ്‌ക്കുമ്പോൾ തുടർന്ന് വരുന്ന ചോരയാണ് ഇവിടെ തേച്ചുവച്ചിരിക്കുന്നതെന്ന് സോഷ്യൽമീഡിയ പോസ്റ്റുകൾ വ്യക്തമാക്കുന്നു. ലഹരി ഉപയോഗിക്കുന്ന സമയത്ത് കൈവശം പഞ്ഞി കരുതാത്തവർ സിറിഞ്ച് കുത്തുമ്പോൾ വരുന്ന ചോര വിരലുകൊണ്ട് തുടച്ച് അവ മതിലിൽ തുടച്ചതിന്റെ പാടുകളാണിതെന്നാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

പ്രശസ്ത മാദ്ധ്യമ ഫോട്ടോഗ്രാഫറായ സാജൻ വി. നമ്പ്യാരാണ് ചിത്രം ആദ്യമായി ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. കണ്ടാൽ ചുമരിലെ കലാസൃഷ്ടി എന്ന് തോന്നിയേക്കാമെങ്കിലും ഇത് ലഹരിക്ക് അടിപ്പെട്ട ഒരു കൂട്ടം പേരുടെ ചോരപ്പാടുകളാണിതെന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തുടർന്ന് സംഭവം വലിയ ചർച്ചയാവുകയായിരുന്നു. നിരവധി പേരാണ് ഞെട്ടൽ രേഖപ്പെടുത്തി കുറിപ്പിന് താഴെ കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സമൂഹത്തിന് വലിയൊരു സന്ദേശം നൽകുന്ന ചിത്രം പകർത്തുകയും അത് പങ്കുവയ്‌ക്കുകയും ചെയ്തതിന് സാജനെ ഒരുപാട് പേർ അഭിനന്ദിച്ചും രംഗത്തെത്തി.
സാജൻ വി. നമ്പ്യാരുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം..
ലഹരിയുടെ ചോരപ്പാടുകൾ…:
കണ്ടാൽ ചുമരിലെ കലാസൃഷ്ടി എന്ന് തോന്നിയേക്കാം. എന്നാൽ അതല്ല, ലഹരിക്ക് അടിപ്പെട്ട ഒരു കൂട്ടം പേരുടെ ചോരപ്പാടുകളാണിവ. കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഇ.എൻ.ടി. പുതിയ ബ്ലോക്കിന്റെ പിൻവശത്തെ മതിലാണ് ഇത്. ഇതിന് പിറകിൽ വന്നിരുന്ന് സിറിഞ്ചുപയോഗിച്ച് ലഹരി കുത്തിവെച്ച ശേഷം വരുന്ന ചോര തുടയ്‌ക്കാൻ പഞ്ഞിയില്ലാത്തതിനാൽ വിരലുകൊണ്ട് തുടച്ചു ചുമരിൽ തേച്ച പാടുകളാണിവ..















