ആരോഗ്യം വീണ്ടെടുത്ത് അവതാരകനും ചലച്ചിത്ര താരവുമായ മിഥുൻ രമേശ്. മലയാളികളുടെ പ്രിയങ്കരനാണ് മിഥുൻ രമേശ്. ബെൽസ് പാൾസി രോഗത്തിന് ചികിത്സ തേടിയ കാര്യം തരം തന്നെയായിരുന്നു അറിയിച്ചത്. ഇതോടെ ആരാധകർ ഏറെ താരത്തിന് പിന്തുണയുമായി എത്തിയിരുന്നു. തുടർന്ന് ഏറെ നാളത്തെ ചികിത്സയ്‌ക്ക് ഒടുവിൽ മിഥുൻ വീണ്ടും ജോലിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നാളുകൾക്ക് ശേഷം സ്റ്റേജ് ഷോയിൽ പരിപാടി അവതാരകനായി എത്തിയിരിക്കുകയാണ് മിഥുൻ. സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം കരിക്കകം ശ്രി ചാമുണ്ഢി ദേവി ക്ഷേത്രത്തിലെ പരിപാടിയിലാണ് മിഥുൻ അവതാരകനായി എത്തിയത്. കലാഭവൻ പ്രജോദും സംഘവും അവതരിപ്പിച്ച മെഗാ എന്റർടെയ്ന്റ് ടാലന്റ് ഷോ ആയിരുന്നു നടന്നത്. ‘കരിക്കകത്തമ്മയുടെ നടയിൽ പുനരാരംഭം. സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും ഒരുപാടു നന്ദി’…. എന്നാണ് പരിപാടിയുടെ ചിത്രങ്ങൾ പങ്കുവച്ച് മിഥുൻ സമൂഹമാധ്യമത്തിൽ കുറിച്ചത്.
കഴിഞ്ഞ മാസം ആദ്യമാണ് താൻ ബെല്‍സ് പാഴ്സി രോഗത്തിന് ചികിത്സ തേടിയെന്ന് മിഥുൻ അറിയിച്ചത്. മുഖം ഒരു വശത്തേക്ക് താല്‍ക്കാലികമായി കോടുന്ന അസുഖമാണിത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലായിരുന്നു മിഥുന്‍ രമേശിന്റ ചികിത്സകൾ.
മുഖത്തെ ഞരമ്പുകൾക്ക് ഉണ്ടാകുന്ന തളർച്ചയാണ് ബെൽസ് പാൾസി. നെറ്റി ചുളിക്കുന്നതിനും കണ്ണടയ്‌ക്കുന്നതിനും ചിരിക്കുന്നതിനുമൊക്ക മുഖത്തെ സഹായിക്കുന്നത് ഫേഷ്യൽ മസിലുകളാണ്. ഈ മസിലുകളെ പിന്തുണയ്‌ക്കുന്നത് ഫേഷ്യൽ നെർവുകളാണ്. ഈ ഞരമ്പുകളെ ബാധിക്കുന്ന രോഗമാണ് ബെൽസ് പാൾസി. പൂർണ്ണമായും ഭേദപ്പെടുത്താൻ കഴിയുന്ന സാധാരണ രോഗമാണിത്. ലോകപ്രശസ്ത കനേഡിയൻ ഗായകൻ ജസ്റ്റിൻ ബീബറിന് മുൻപ് ഈ അസുഖം വന്നപ്പോൾ ഇത് ചർച്ചയായിരുന്നു. മുൻപ് സീരിയൽ താരം മനോജിനും ഈ അസുഖം വന്നിരുന്നു.















