മലപ്പുറം : പുന്നാംചോല കിഴക്കേ മഠത്തെ കുന്നിൻ ചെരുവിൽ സൂര്യന് വെല്ലും വിധം പൂത്തുതളിർത്ത് സൂര്യകാന്തി. മേലേതിൽ സയ്താലിക്കുട്ടിയുടെ 10 സെന്റിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ സൂര്യകാന്തി കൃഷിയാണ് വിജയത്തിലെത്തിയിരിക്കുന്നത്. നാട്ടുവരമ്പുകളും കവുങ്ങുപാലങ്ങളും താണ്ടി ഇവിടേയ്‌ക്കെത്തുന്നത് നിരവധി സഞ്ചാരികളാണ്.
തമിഴ്‌നാട് സ്വദേശിയായ ടാപ്പിംഗ് തൊഴിലാളി സതീശനിൽ നിന്നും കൗതകത്തിനായി കുറച്ച് വിത്തുകൾ വാങ്ങിയതായിരുന്നു സയ്താലിക്കുട്ടി. കിലോയ്‌ക്ക് 850 രൂപ വരുന്ന വിത്തിൽ നിന്ന് 250 ഗ്രാമായിരുന്നു സയ്താലിക്കുട്ടി വാങ്ങിയത്. പയർ കൃഷിയ്‌ക്ക് സമാനമായ രീതിയിലാണ് സൂര്യകാന്തിയുടെ വിത്തുകളും പാകിയിരുന്നത്. വളമായി ചാണകപ്പൊടിയും ചേർത്ത് പരിപാലിച്ചു. രണ്ടാഴ്ചയിൽ ഒരിക്കൽ മാത്രമായിരുന്നു നനച്ചുകൊടുത്തത്.
ജലക്ഷാമമുള്ള പ്രദേശങ്ങളിൽ സുര്യകാന്തി വിജയകരമായ കൃഷിയാണെന്ന് സയ്താലിക്കുട്ടി പറഞ്ഞു. സഞ്ചാരികൾ പൂക്കൾ കാണുന്നതിനും ചിത്രമെടുക്കുന്നതിനുമായി ഇവിടേയ്‌ക്ക് വരുമ്പോൾ സയ്താലിക്കുട്ടി അവരെ തടയാറില്ല. പൂക്കൾ പറിക്കരുത് എന്ന നിർദേശം മാത്രമാകും നൽകുക. വിളവെടുപ്പ് എന്ന് നടത്തണമെന്ന് തീരുമാനമായിട്ടില്ലെന്ന് സയ്താലിക്കുട്ടി പറഞ്ഞു.
Comments