ന്യൂഡൽഹി: കുപ്രസിദ്ധ ഗുണ്ടാ സംഘത്തലവൻ ദീപക് ബോക്‌സറെ ഡൽഹി പോലീസിന്റെ് പ്രത്യേക അന്വേഷണ സംഘം ഇന്ത്യയിലേയ്‌ക്കെത്തിച്ചു. മെക്‌സിക്കോയിൽ നിന്ന് ഇന്ന് രാവിലെയോടെയാണ് ഇയാളെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിച്ചതെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യയിലെ ഗുണ്ടാ സംഘത്തലവൻമാരിൽ പ്രധാനിയാണ് ദീപക് ബോക്‌സർ.
‘പ്രത്യേക അന്വേഷണ സംഘത്തെ സംബന്ധിച്ചിടത്തോളം ഈ ഉദ്യമം പ്രധാനപ്പെട്ടതായിരുന്നു. അന്വേഷണസംഘത്തിലെ അംഗങ്ങൾ കുറ്റവാളിയെ പിടികൂടാനായി കാര്യക്ഷമമായി പ്രവർത്തിച്ചു. ദീപകിനെ പിടികൂടാനായി എഫ്ബിഐ അംഗങ്ങളും മെക്‌സിക്കൻ പോലീസും വിദേശകാര്യ മന്ത്രാലയവും ശക്തമായി സഹായിച്ചിരുന്നു. മെക്‌സിക്കോ പോലെയൊരു രാജ്യത്ത് നിന്ന് കുറ്റവാളിയെ പിടികൂടിയതിൽ സന്തോഷമുണ്ട്. സ്‌പെഷ്യൽ സെല്ലിനെ സംബന്ധിച്ച് ഇത് ഒരു മികച്ച നേട്ടമാണ്. മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുറ്റവാളിയെ പിടികൂടിയത്. സൗത്ത്- വെസ്റ്റ് , ന്യൂഡൽഹി, നോർത്തേൺ റെയ്ഞ്ച്, ക്രൈം ബ്രാഞ്ച്, എന്നിവയുൾപ്പെടെയുള്ള ടീമുകൾ അന്വേഷണസംഘത്തിലുണ്ടായിരുന്നുവെന്ന് സ്‌പെഷ്യൽ സെൽ കമ്മീഷണർ ഓഫ് പോലീസ് (സിപി) എച്ച്ജിഎസ് ധലിവാൾ പറഞ്ഞു.
ഗോഗി ഗുണ്ടാസംഘത്തിന്റെ തലവനാണ് 27-കാരനായ ദീപക് ബോക്സർ.ഇയാൾ മെക്‌സിക്കോയിലേക്ക് കടന്നതിന്റെ റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. തുടർന്നാണ് ഇയാൾ വലയിലാകുന്നത്. 2016-ൽ ജിതേന്ദർ ഗോഗിയെ ഹരിയാന പോലീസിന്റെ കസ്റ്റഡിയിൽനിന്ന് മോചിപ്പിച്ചതോടെയാണ് ഇയാൾ ശ്രദ്ധിക്കപ്പെട്ടത്. 2021-ൽ ഗുണ്ടാ സംഘത്തലവനായ ജിതേന്ദർ ഗോഗി കൊല്ലപ്പെട്ടതിനുശേഷമാണ് ഇയാൾ ഗുണ്ടാസംഘത്തിന്റെ തലവനായി മാറിയത്. ബിൽഡർ അമിത് ഗുപതയെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ദീപക് ഏറ്റെടുത്തിരുന്നു.















