കുമ്മനം രാജശേഖരൻ
ഇന്ത്യയുടെ രാഷ്‌ട്രീയ ചരിത്രത്തിൽ ഏറ്റവും തിളങ്ങുന്ന പേരാണ് ഭാരതീയ ജനതാ പാർട്ടിയുടേത്. രാജ്യത്തെ അനേകായിരം ജനങ്ങളുടെ ആശാകേന്ദ്രമാണ് ഇന്ന് ഭാരതീയ ജനതാ പാർട്ടി. 1951 -ൽ ശ്യാമപ്രസാദ് മുഖർജി രൂപം നൽകിയ ഭാരതീയ ജനസംഘമാണ് ഭാരതീയ ജനതാ പാർട്ടിയുടെ ആദ്യ രൂപം. ഭാരതീയ സംസ്‌കാരം ഉയർത്തി പിടിച്ചു കൊണ്ട് ദേശീയതക്കൊപ്പം സഞ്ചരിക്കുന്ന പാർട്ടി രാജ്യത്തിന്റെ ചിതിയുടെ സംരക്ഷണം പ്രഥമ ധർമ്മമായി കണക്കാക്കുന്നു. രാജ്യത്തെ അടിസ്ഥാന ജനവിഭാഗത്തെ മുഖ്യധാരയിലേക്ക് ആനയിച്ച പ്രസ്ഥാനം സനാതന ധർമ്മത്തിന്റെ പതാകവാഹകരാണ്. ഏപ്രിൽ ആറിന് പാർട്ടി അതിന്റെ 43-ാം വയസ്സിലേക്ക് കാലൂന്നുമ്പോൾ, അനേകായിരങ്ങളുടെ ആശാകേന്ദ്രമായി പ്രസ്ഥാനം മാറിക്കഴിഞ്ഞു.
ജനസംഘത്തിൽ നിന്നും ആരംഭിച്ച പാർട്ടി കടന്നു വന്ന പാത അത്ര എളുപ്പമുള്ളതല്ലായിരുന്നു. പാർട്ടി അതിന്റെ അടിസ്ഥാനം രൂപപ്പെടുത്തിയത് “ഏകാത്മ മാനവ വാദ”മെന്ന ആശയധാരയിലാണ്. നിസ്വനായി ജീവിച്ച് നിസ്വനായി മരിച്ച ദീൻ ദയാൽ ഉപാദ്ധ്യായ എന്ന പ്രതിഭയുടെ കൈയ്യൊപ്പാണ് പാർട്ടിയുടെ ആധാരശില. 1947ൽ ബ്രിട്ടീഷുകാരിൽ നിന്ന് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും പാശ്ചാത്യ ആശയങ്ങളിൽ നിന്ന് നമുക്ക് സ്വാതന്ത്ര്യം നേടാനായില്ല. കമ്മ്യൂണിസ്റ്റ് സോവിയറ്റ് അടിമത്വം നിയമം കൊണ്ട് സംരക്ഷിക്കപ്പെടുന്ന അരാജകത്വത്തിലേക്ക് രാജ്യത്തെ കൊണ്ടെത്തിച്ചു. ജനസംഘം ഈ ചിന്തയെ ശക്തമായി എതിർത്തു. പാശ്ചാത്യ ആശയധാരയ്‌ക്ക് അടിമപ്പെട്ട ഇന്ത്യൻ രാഷ്‌ട്രീയത്തിന് ഭാരതീയ ജനസംഘം പുതിയ ദിശാബോധം നൽകി. 1965-ലെ വിജയവാഡയിൽ നടന്ന ജനസംഘത്തിന്റെ ദേശീയ സമ്മേളനത്തിൽ ദീൻദയാജി അവതരിപ്പിച്ച ‘ഏകാത്മക മാനവ ദർശനം’ എന്ന തത്ത്വചിന്ത അംഗീകരിക്കപ്പെട്ടു. ഏകാത്മക മാനവ ദർശനം എന്ന തത്ത്വചിന്ത വ്യക്തിയെ കേവലം ഒരു ഭൗതിക വസ്തുവായിട്ടല്ല, മറിച്ച് ആത്മീയ മാനമുള്ളതായി വീക്ഷിച്ചു. അവസാനത്തെ വ്യക്തിയിൽ വരെ എത്തുന്ന ക്ഷേമപ്രവർത്തനമാണ് ഇതിന്റെ കാതൽ. രാജ്യത്തിന്റെ ചിതിയെ മറന്ന് പ്രവർത്തിച്ച അധികാരത്തിന്റെ പ്രവാഹത്തിന് നേരേ ആഞ്ഞടിച്ച കാറ്റിന്റെ കഥയാണ് പ്രസ്ഥാനത്തിന് പറയാനുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് പ്രസ്ഥാനം പ്രവർത്തിക്കുന്നത്. ഭാരതീയ ജനതാ പാർട്ടി എല്ലാ പ്രശ്‌നങ്ങളോടും ദേശീയ സമീപനമാണ് സ്വീകരിക്കുന്നത്. പാർട്ടിക്ക് ദേശീയോദ്ഗ്രഥനം കേവലം ഒരു രാഷ്‌ട്രീയ മുദ്രാവാക്യമല്ല, മറിച്ച് അത് രാജ്യത്തോടുള്ള പ്രതിബദ്ധത കൂടിയാണ്.
ബിജെപിയുടെ മുൻഗാമിയായ ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായജി ഊന്നിപ്പറഞ്ഞ ആശയങ്ങളിലൊന്നായ “അന്ത്യോദയ” രാജ്യത്തെ ബിജെപിയുടെ മാർഗ്ഗനിർദ്ദേശ തത്വമായി മാറിയിരിക്കുന്നു. ‘അന്ത്യോദയ’ എന്നാൽ അക്ഷരാർത്ഥത്തിൽ,”അവസാനത്തെ വ്യക്തിയുടെ ഉയർച്ച” എന്നാണ് അർത്ഥമാക്കുന്നത്. “സാമ്പത്തിക പദ്ധതികളും സാമ്പത്തിക വളർച്ചയും അളക്കുന്നത് ഉയർന്നസാമ്പത്തിക നിലയിലുള്ളവരുടെ അവസ്ഥ വെച്ചല്ല ,മറിച്ച് സർക്കാരിന്റെ ഓരോ പദ്ധതിയും വരിയിലെ അവസാനത്തെ ആളെയും ലക്ഷ്യമിട്ടുള്ളതായിരിക്കണം എന്നതാണ് ദീനദയാൽ ജി മുന്നോട്ട് വെച്ച ആശയം.
ഭാരത സ്വാതന്ത്ര്യത്തെ അപ്രസക്തമാക്കികൊണ്ട് ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ അതിനെതിരെ സമര രംഗത്തേക്ക് എടുത്തു ചാടാൻ ഭാരതീയ ജനസംഘം ഒട്ടും മടിച്ചില്ല. സ്വാതന്ത്ര്യാനന്തരം നാം നേരിട്ട ഏറ്റവും വലിയ ഭീഷണി അതായിരുന്നുവെന്നു തിരിച്ചറിഞ്ഞു ലോക് നായക് ജയപ്രകാശ് നാരായൺ ലോക് സംഘർഷ സമിതി രുപീകരിച്ചപ്പോൾ ആ പ്രസ്ഥാനത്തിന് ഈടും പാവും നൽകിയത് ഭാരതീയ ജനസംഘമാണ്. ജനസംഘം നേതാവായിരുന്ന ആരാധ്യനായ നാനാജി ദേശ്മുഖ് ആ സമിതിയുടെ ജനറൽ സെക്രട്ടറി പദത്തിൽ അവരോധിക്കപ്പെട്ടു. സമ്പൂർണ്ണ വിപ്ലവം എന്ന ലക്ഷ്യവുമായി ജെപി തന്റെ വിജയരഥമുരുട്ടിയപ്പോൾ അതിന്റെ തേരാളിയായി നാനാജി ദേശ്മുഖ് ഉണ്ടായിരുന്നു.
ഈ രാജ്യത്തിന്റെ ഭാഗധേയം തന്നെ നിർവചിച്ച രാഷ്‌ട്രീയ പ്രക്ഷോഭങ്ങളിൽ എല്ലാം തന്നെ ഭാരതീയ ജനതാപാർട്ടി മുൻ നിരയിൽ ഉണ്ടായിരുന്നു. ഗോവ വിമോചനമാണ് ആദ്യമായി എടുത്തു പറയേണ്ടത്.സത്യഗ്രഹ സമരത്തിൽ ഭാരതീയ ജനസംഘം വളരെ വലിയ നേതൃത്വ പരമായ പങ്കാണ് വഹിച്ചത്. അയോദ്ധ്യ പ്രക്ഷോഭവും ഭാരതീയ ജനതാ പാർട്ടി വിജയിപ്പിച്ച സമരമാണ്. ഇന്നിപ്പോൾ രാമജന്മഭുമിയിൽ ഭഗവാൻ ശ്രീരാമ ചന്ദ്രന് അത്യുന്നതമായ ഒരു ക്ഷേത്രം ഒരുങ്ങുകയാണ്. ബിജെപി ദേശീയ അധ്യക്ഷൻ മുരളീ മനോഹർ ജോഷി നയിച്ച ഏകതാ യാത്ര ഭാരതീയ ജനതാ പാർട്ടിയുടെ രത്നകിരീടത്തിലെ പൊൻതൂവലാണ്. ഭാരതത്തിന്റെ ഐക്യത്തിന്റെ സന്ദേശമുയർത്തി കന്യാകുമാരിയിൽ ആരംഭിച്ച ഏകതായാത്ര വിഘടനവാദത്തിനു കൃത്യമായ താക്കീത് നൽകികൊണ്ട് ശ്രീനഗറിലെ ലാൽചൗക്കിൽ റിപ്പബ്ലിക്ക് ദിനത്തിൽ ദേശീയപതാക ഉയർത്തിക്കൊണ്ടാണ് അവസാനിച്ചത്.
അധികാര രാഷ്‌ട്രീയത്തിൽ അനിതരസാധാരണമായ യാത്രയാണ് പാർട്ടി നടത്തിയത്. 2 സീറ്റിൽ നിന്നും 303 സീറ്റിലേക്കുള്ള പാർട്ടിയുടെ ജൈത്രയാത്രയ്‌ക്ക് വിജയത്തിന്റെയെന്ന പോലെ പരാജയത്തിന്റെയും കഥ പറയാനുണ്ട്. 1951-ൽ നെഹ്‌റുവിന്റെ രാഷ്‌ട്രീയ നയങ്ങളോടുള്ള എതിർപ്പിൽ ശ്യാമ പ്രസാദ് മുഖർജി കോൺഗ്രസ് ബാന്ധവം ഉപേക്ഷിച്ച് ഭാരതീയ ജനസംഘത്തിന് രൂപം നൽകുന്നിടത്ത് നിന്നാണ് പാർട്ടിയുടെ ഉത്ഭവം. കോൺഗ്രസിന്റെ ആശയങ്ങളെ എതിർത്ത് രാഷ്‌ട്രീയ സ്വയം സേവക് സംഘത്തിന്റെ തണലിലാണ് ജനസംഘം രൂപീകരിച്ചത്. രാജ്യത്തിന്റെ സ്വത്വവും സംസ്‌കാരവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തിനായി ജന്മം കൊണ്ട പ്രസ്ഥാനം നിരവധി അനവധി എതിർപ്പുകളെ തരണം ചെയ്താണ് ഉദയം ചെയ്തത്. കോൺഗ്രസിന്റെ അപ്രമാദിത്വത്തെ ചോദ്യം ചെയ്ത് രൂപികൃതമായ പാർട്ടി ആദ്യകാലത്ത് വലിയ തിരിച്ചടികൾ നേരിട്ടു.
1952ലെ പൊതുതെരഞ്ഞെടുപ്പിൽ ജനസംഘത്തിന് വെറും 3 സീറ്റുകളാണ് നേടാനായത്. 1975ൽ ഇന്ദിര രാജ്യത്തിന് മേൽ അടിച്ചൽപ്പിച്ച അടിയന്തരാവസ്ഥയ്‌ക്കെതിരെ ജനസംഘം ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഏകാധിപത്യത്തിന്റെ അവസാനം എതിർപ്പുകൾക്കൊടുവിൽ അടിയന്തരാവസ്ഥ പിൻവലിച്ചു. തുടർന്ന് ജനസംഘം മറ്റ് പാർട്ടികളെ കൂടെകുട്ടി ജനതാപാർട്ടി രൂപീകരിച്ചു. 1977ൽ പൊതുതെരഞ്ഞെടുപ്പ് നടന്നപ്പോൾ ജനതാ പാർട്ടി വലിയ ഭൂരിപക്ഷം നേടി. മൊറാർജി ദേശായി സർക്കാർ അധികാരത്തിൽ വന്നു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി വിദേശകാര്യമന്ത്രിയായി. അധിക നാൾ സർക്കാർ മുന്നോട്ട് പോയില്ല. ഇരട്ട അംഗത്വം എന്ന തെറ്റായ ധാരണയിൽ ശിഥിലമായ മൊറാർജി ദേശായി സർക്കാർ 1980-ൽ രാജി വെച്ചു. അധികം വൈകാതെ തന്നെ ജനതാ പാർട്ടി പിരിച്ചുവിട്ടു. പഴയ ജനസംഘത്തിലെ അംഗങ്ങൾ ഒരുമിച്ച് ഭാരതീയ ജനതാ പാർട്ടിക്ക് രൂപം നൽകി. ബിജെപിയുടെ ആദ്യ അദ്ധ്യക്ഷനായി അടൽ ബിഹാരി വാജ്‌പേയി നിയമിതനായി.
1984-ലെ തിരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധിയുടെ കൊലപാതകത്തിലുണ്ടായ സഹതാപ തരംഗത്തിൽ കോൺഗ്രസ് പാർട്ടി അധികാരത്തിൽ എത്തി. തുടർന്ന് അതേ വർഷം തന്നെ എൽ. കെ അദ്വാനി പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷനായി ചുമതലയേറ്റു. പിന്നെയങ്ങോട്ട് പടിപടിയായി പാർട്ടി വളരുകയായിരുന്നു. 1996 ലെ പൊതു തിരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി അടല്ജിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ചു .എന്നാൽ എതിർ പാർട്ടികൾ അവിശുദ്ധമായ സഖ്യമുണ്ടാക്കുകയും 16 ദിവസത്തിന് ശേഷം അടല്ജിയുടെ ആദ്യ സർക്കാരിനെ താഴെ വീഴ്‌ത്തുകയും ചെയ്തു. പകരം രൂപീകരിക്കപ്പെട്ട ദേവഗൗഡ – ഗുജ്റാൾ സർക്കാരുകൾ അൽപായുസ്സുകൾ ആയിരുന്നു .1998 ൽ വീണ്ടും അടല്ജിയുടെ സർക്കാർ വരികയും പ്രതിപക്ഷ ഉപജാപക സംഘത്തിന്റെ ഗൂഡാലോചനയിൽ ആ സർക്കാരും പുറത്തവുകയും ചെയ്തു. അടല്ജിയുടെ നേതൃത്വത്തിൽ രണ്ടാം സർക്കാർ 13 മാസമാണ് ഭരിച്ചത്.1999 ലെ തിരഞ്ഞെടുപ്പിൽ ഭാരത ജനത വീണ്ടും ബിജെപിയെ അധികാരത്തിലേറ്റി.അങ്ങിനെ ഒരു പൂർണ്ണ കാലാവധി പൂർത്തിയാക്കുന്ന ആദ്യ കൊണ്ഗ്രെസ്സ് ഇതര മന്ത്രിസഭയുണ്ടായി.
2014-ൽ പൊതുതിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയുടെ പ്രതിച്ഛായയിലും വികസന അജണ്ടയിലും ഭാരതീയ ജനത തങ്ങളുടെ കയ്യൊപ്പ് ചാർത്തി. ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹം നടത്തിയ വിപ്ലവകരമായ നേ്ട്ടങ്ങളെയും രാജ്യം ഇരുകൈയും നീട്ടി സ്വീകരിച്ചു. ബിജെപി വൻവിജയം നേടി. മോദി തരംഗത്തിൽ 2019-ലും പാർട്ടി അത്യുജ്ജലമായ ജനവിധി സംമ്പാദിച്ചു. രാജ്യത്തിന്റെ ദേശീയ അന്തർദേശീയ നയങ്ങളെ പോളിച്ചെഴുതിയ സർക്കാർ രാജ്യത്തെ നിലവിലെ മികച്ച ജനസമൂഹമായി മാറ്റി.
ഭാരതീയ ജനതാ പാർട്ടി നിലവിൽ ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും വലിയ രാഷ്‌ട്രീയ പാർട്ടിയാണ്. പാർട്ടി അതിന്റെ 43-ാം സ്ഥാപക ദിനം ആഘോഷിക്കുമ്പോൾ പാർലമെന്റിലെ പ്രാതിനിധ്യത്തിലും പാർട്ടി അംഗത്വത്തിലും രാജ്യത്തെ ഏറ്റവും വലിയ പ്രസ്ഥാനമായി ബി.ജെ.പി മാറി. 1980 കളുടെ തുടക്കത്തിൽ അതിന്റെ ഉത്ഭവത്തിൽ നിന്നും പാർട്ടി ബഹുദൂരം മുന്നിലാണ്. നിരവധി പ്രതിബന്ധങ്ങളെയും പരാജയങ്ങളെയും അതിജീവിച്ച് നിലവിൽ ഇന്ത്യൻ രാഷ്‌ട്രീയത്തിലെ മാറ്റി നിർത്താൻ സാധിക്കാത്ത ശക്തമായായി ബിജെപി മാറിക്കഴിഞ്ഞു. ഇക്കാലമത്രയും ഇന്ത്യ ഭരിച്ച കൊണ്ഗ്രെസ്സ് നടപ്പിലാക്കിയ കപട മതതരത്വത്തെയും സംഘടിത മത പ്രീണനത്തെയും നിരാകരിച്ചു കൊണ്ട് „ “Justice to all, appeasement of none.“ എന്ന ആപ്തവാക്യം മുൻ നിർത്തി ഭാരതീയ ജനതാപാർട്ടി അതിന്റെ പന്ഥാവിലൂടെ ചരിക്കുകയാണ്. ഭാരതത്തിന്റെ ചിതിക്ക് ഉത്തരോത്തരം ഉന്നമനമുണ്ടാകുവാൻ ഇനി വരുന്ന തിരഞ്ഞെടുപ്പിലും വ്യക്തമായ വിജയം കൈവരിക്കാൻ ഉതകുന്ന പ്രവർത്തനങ്ങളുമായി ഭാരതീയ ജനതാ പാർട്ടി മുന്നേറുകയാണ്. ഈ യാത്രയിൽ ഭാരതീയ ജനതാപാർട്ടിയുടെ മുൻകാല പ്രവർത്തകരെയും ധീര ബലിദാനികളെയും ആദരവോടെ അനുസ്മരിക്കുന്നു.
കുമ്മനം രാജശേഖരൻ
Comments