കണ്ണൂർ: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു. കോഴിക്കോട്ടേയ്‌ക്കാണ് പ്രതിയെ കൊണ്ടുപോയത്. എന്നാൽ, പ്രതിയെ എത്തിച്ചതിൽ കേരള പോലീസ് വൻ സുരക്ഷാ വീഴ്ച വരുത്തി. സെയ്ഫിയെ കൊണ്ടുവന്ന വാഹനത്തിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് കണ്ണൂർ മേലൂരിന് സമീപം കാടാച്ചിറയിൽ പ്രതിയുമായി ഒരു മണിക്കൂറിലധികമാണ് പോലീസ് കിടന്നത്. ശേഷം, വേറൊരു വാഹനമെത്തിച്ച് പ്രതിയെ അതില്‍ കയറ്റി കോഴിക്കോട്ടേയ്‌ക്ക് കൊണ്ടുപോകുകയായിരുന്നു.
പ്രതിയുമായി വഴിയില്‍ കിടന്ന വാഹനത്തിന് എടക്കാട് പോലീസ് സുരക്ഷ ഒരുക്കിയെങ്കിലും മറ്റൊരു വാഹനം ഏർപ്പാട് ചെയ്യാൻ ഒരു മണിക്കൂർ വൈകിയത് വിമർശനത്തിന് കാരണമാകുന്നു. മാത്രമല്ല, പ്രതിക്കൊപ്പം മൂന്ന് പോലീസുകാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. തലപ്പാടി അതിർത്തി ചെക് പോസ്റ്റ് വരെ ഇന്നോവ കാറിൽ ആയിരുന്നു പ്രതിയെ കൊണ്ടുവന്നത്. പിന്നീട് ഈ വാഹനം മാറ്റി കാസർഗോഡ് അതിർത്തി കടന്ന് കണ്ണൂരിൽ നിന്ന് ദേശീയ പാത ഒഴിവാക്കി പ്രതിയെയും കൊണ്ട് കാർ മമ്മാക്കുന്ന് ധർമ്മടം റൂട്ടിലൂടെ പോയി.
മമ്മാക്കുന്ന് എത്തിയതോടെ പുലർച്ചെ 3.35-ന് കാറിന്റെ പിൻഭാഗത്തെ ടയർ പൊട്ടുകയായിരുന്നു. 45 മിനിറ്റിനു ശേഷമാണ് എടക്കാട് പോലീസ് സ്ഥലത്ത് എത്തി വാഹനത്തിന് സുരക്ഷ ഒരുക്കിയത്. ശേഷം, കണ്ണൂർ എടിഎസിന്റെ ബൊലേറോ ജീപ്പ് പ്രതിയെ കൊണ്ടു പോകാൻ എത്തിച്ചു. എന്നാൽ, ഈ വാഹനവും എഞ്ചിൻ തകരാർ കാരണം വഴിയിലാവുകയായിരുന്നു. പിന്നീട് പൂലർച്ചെ 4.45-ഓടെ ഒരു സ്വകാര്യ കാർ ഏർപ്പാടാക്കി പ്രതിയെയും കൊണ്ട് കോഴിക്കോട്ടേക്ക് പോലീസ് സംഘം പോയി.
Comments