അഹമ്മദാബാദ് : സലങ്പൂരിൽ 54 അടി ഉയരമുള്ള ഹനുമാൻ വിഗ്രഹം അനാച്ഛാദനം ചെയ്ത് ആഭ്യന്തര മന്ത്രി അമിത് ഷാ. നഗരത്തിന്റെ ഏത് ഭാഗത്ത് നിന്നും കാണാൻ പറ്റുന്ന രീതിയിലാണ് ‘ സലങ്പൂർ രാജാവ് ‘ എന്നറിയപ്പെടുന്ന വിഗ്രഹത്തിന്റെ നിർമ്മാണം . സലാംഗ്പൂർ ക്ഷേത്രത്തിന് പിന്നിൽ ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരം ചതുരശ്ര അടി വിസ്തീർണത്തിലാണ് വിഗ്രത്തിന് രൂപം നൽകിയിരിക്കുന്നത്. കൂറ്റൻ പ്രതിമയുടെ രൂപകല്പനയും ആവശ്യമായ മാർഗനിർദേശവും ജ്ഞാനജീവൻദാസ് സ്വാമിയാണ് നൽകിയത്.
സന്യാസിമാർ ഈ പദ്ധതിയെക്കുറിച്ച് ചർച്ച നടത്തുമ്പോൾ, വിഗ്രഹം ഗംഭീരവും അതുല്യവുമായിരിക്കണമെന്ന് എല്ലാവരും അഭിപ്രായപ്പെട്ടിരുന്നു. ഹരിപ്രകാശ് സ്വാമിയുടെയും വിവേക്സാഗർ സ്വാമിയുടെയും , എന്റെ ഗുരു ജ്ഞാനജീവൻദാസ് സ്വാമിയുടെ അനുഗ്രഹത്താൽ എനിക്ക് ഈ പദ്ധതിയുടെ ഡിസൈൻ വർക്ക് ലഭിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ടു ഞങ്ങൾക്ക് നിരവധി മീറ്റിംഗുകൾ നടത്തേണ്ടിവന്നു. സലങ്പൂർ രാജാവിന്റെ രൂപകല്പനയെക്കുറിച്ച് ഞങ്ങൾ ചിന്തിച്ചു. ചില മാറ്റങ്ങൾക്ക് ശേഷം, രൂപകല്പനയ്‌ക്ക് അന്തിമരൂപം നൽകി, അത് ഇന്ന് ഒരു വിഗ്രഹത്തിന്റെ രൂപത്തിൽ കാണാം. – ആർക്കിടെക്റ്റ് ചിരാഗ്ഭായ് ഗോട്ടി പറഞ്ഞു .
വാസ്തു ശാസ്ത്രപ്രകാരമാണ് ഈ വിഗ്രഹം രൂപകല്പന ചെയ്തിരിക്കുന്നത് . ആദ്യം വിഗ്രഹത്തിന്റെ ദർശനം വടക്കോട്ടായിരുന്നു . എന്നാൽ ഈ വിഗ്രഹത്തിന്റെ ചുമതലയുള്ള സന്യാസിമാർ വിഗ്രഹത്തിന്റെ മുഖം വടക്ക് ദിശയിലേക്ക് വയ്‌ക്കരുതെന്ന് നിർദ്ദേശിച്ചു. അതേ തുടർന്ന് ഡിസൈൻ വീണ്ടും പരിഷ്കരിച്ചു. ഇപ്പോൾ വിഗ്രഹത്തിന്റെ മുഖം തെക്ക് ദിശയിലേക്ക് നിർമ്മിച്ചിരിക്കുന്നു
പഞ്ചധാതു, അതായത് അഞ്ച് വ്യത്യസ്ത തരം ലോഹങ്ങളുടെ സഹായത്തോടെയാണ് വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. അതിനാലാണ് വിഗ്രത്തിന്റെ ഭാരം 30000 കിലോഗ്രാം ആയതെന്നും ചിരാഗ് പറയുന്നു .വിഗ്രഹത്തെ താങ്ങിനിർത്താൻ 72 അടി നീളവും 72 അടി വീതിയും 25 അടി ഉയരവുമുള്ള അടിത്തറ തയ്യാറാക്കിയിട്ടുണ്ട്, ഈ അടിത്തറ തയ്യാറാക്കാൻ മാത്രം ഏകദേശം ഒരു വർഷമെടുത്തു. അടിസ്ഥാനം 50,000 ക്യുബിക് അടി കട്ടിയുള്ള ഗ്രാനൈറ്റ് കല്ലും 30,000 ക്യുബിക് അടി കോൺക്രീറ്റും ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിനുപുറമെ നാലായിരം ക്യുബിക് അടി വെള്ള മാർബിളും അടിത്തട്ടിൽ സ്ഥാപിച്ചിട്ടുണ്ട്.
ആയിരക്കണക്കിന് വർഷങ്ങളായി ഈ വിഗ്രഹം ഉറച്ചുനിൽക്കാൻ ഇവിടെ ശക്തമായ അടിത്തറ ഒരുക്കിയിട്ടുണ്ടെന്ന് ചിരാഗ്ഭായ് പറഞ്ഞു. അതിനായി ഇവിടെ മൂന്നടി ചുണ്ണാമ്പുകല്ലും കോൺക്രീറ്റ് ചെയ്തു. അതിൽ ഒരു വലിയ കരിങ്കൽ പാളി സ്ഥാപിച്ചിരിക്കുന്നു. അതിനാൽ ഈ വിഗ്രഹം വർഷങ്ങളോളം നിലനിൽക്കും. വിഗ്രഹത്തിൽ ഒരു പ്രത്യേക തരം MRF മെറ്റൽ കോട്ടിംഗും ചെയ്തിട്ടുണ്ട്.ഏകദേശം 200 മുതൽ 300 വർഷം വരെ കേടുകൂടാതെയിരിക്കും. ഭൂകമ്പം പോലെയുള്ള പ്രകൃതിക്ഷോഭം ഉണ്ടായാൽ അതിനെയും നേരിടാൻ കഴിയുന്ന തരത്തിലാണ് വിഗ്രഹം മുഴുവനായും രൂപകല്പന ചെയ്തിരിക്കുന്നത്.
രാവും പകലും 200-ലധികം കരകൗശല വിദഗ്ധർ ഹനുമാൻ വിഗ്രഹം ഒരുക്കുന്നതിന് അധ്വാനിച്ചു. വിഗ്രഹത്തിനു മുന്നിൽ 64,634 ചതുരശ്ര അടിയിൽ 4 പൂന്തോട്ടങ്ങൾ ഒരുക്കിയിട്ടുണ്ട്. 12,000 പേർക്ക് ഈ പൂന്തോട്ടത്തിൽ ഒരുമിച്ച് ഇരിക്കാൻ കഴിയും. . തോട്ടത്തിൽ രാജ്‌കോട്ടിൽ നിന്ന് 60,000 കിലോ ജൈവവളം കൊണ്ടുവന്ന് സോഫ്‌റ്റ് ലോൺ തയ്യാറാക്കിയിട്ടുണ്ട്. പൂന്തോട്ടത്തിന്റെ ഭംഗി കൂട്ടാൻ 4 ഇനങ്ങളിലുള്ള 8335 പൂച്ചെടികൾ ഇവിടെ വളർത്തിയിട്ടുണ്ട്.
Comments