തിരുവനന്തപുരം: പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥരെ വിജിലൻസിൽ നിയമിക്കുന്നതിന് പരീക്ഷ നടത്തി യോഗ്യരായവരുടെ ലിസ്റ്റ് കണ്ടെത്തുമെന്ന പ്രഖ്യാപനം പാളി. പരീക്ഷ സംബന്ധിച്ച് ഉത്തരവിറക്കിയതിന് ശേഷവും വിജിലൻസിലേക്ക് നിയമനം. ഇതിന് പിന്നാലെ ഏപ്രിൽ ഒന്നിന് നടത്തിയ പരീക്ഷയ്ക്ക് പുറമേ വീണ്ടും പരീക്ഷ നടത്താനും തീരുമാനമായിട്ടുണ്ട്.
വിജിലൻസിൽ നിയമിക്കുന്നതിന് മുൻപ് പരീക്ഷ നടത്തി യോഗ്യരായവരുടെ ലിസ്റ്റ് തയ്യാറാക്കുമെന്ന് മാർച്ച് രണ്ടിനാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. യോഗ്യതയുള്ളവർക്ക് പരിശീലനം നൽകാനും ഉന്നതതലയോഗത്തിൽ തീരുമാനിച്ചു. ഇത്തരക്കാരുടെ വിവരങ്ങൾ തയ്യാറാക്കി അതിൽ നിന്ന് വിജിലൻസിൽ നിയമിക്കും. ഇവരെ കുറഞ്ഞത് മൂന്ന് വർഷം തുടരാൻ അനുവദിക്കും തുടങ്ങിയവയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ.
വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം മുന്നോട്ടുവെച്ച നിർദ്ദേശം സർക്കാർ അംഗീകരിക്കുകയായിരുന്നു. ഇതനുസരിച്ച് വിജിലൻസ് മുന്നോട്ട് നീങ്ങുകയും ചെയ്തു. എന്നാൽ മാർച്ച് 17-ന് ഇറക്കിയ സ്ഥലമാറ്റ ഉത്തരവിൽ 17 പേരെയാണ് പോലീസിൽ നിന്നും വിജിലൻസിന്റെ വിവിധ യൂണിറ്റുകളിലേക്ക് നിയമിച്ചത്. പരീക്ഷ പ്രഖ്യാപിച്ചശേഷവും നടത്തിയ സ്ഥലമാറ്റം ഇഷ്ടക്കാരെ തിരുകി കയറ്റാനാണെന്നാണ് ആക്ഷേപം. ഏപ്രിൽ ഒന്നിന് നടത്തിയ പരീക്ഷ പലരും അറിഞ്ഞിട്ടില്ലെന്ന് പറഞ്ഞാണ് വീണ്ടും പരീക്ഷ നടത്താനൊരുങ്ങുന്നത്. ഏപ്രിൽ 20-നാണ് വീണ്ടും പരീക്ഷ നടത്തുക. 12 വരെ അപേക്ഷിക്കാവുന്നതാണ്.
Comments