ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി സമർത്ഥമായ നേതൃത്വത്തിനുടമയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള വികസന പദ്ധതികൾ എല്ലാ യുവാക്കളിലും ദരിദ്രരിലും കർഷകരിലും സ്ത്രീകളിലും എത്തിയിട്ടുണ്ട്. ഈ ക്ഷേമ പദ്ധതികളിൽ നിന്ന് ദേവറിയയയ്‌ക്കും ഫലപ്രദമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേവറിയയിൽ നടന്ന 480 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഉത്തർപ്രദേശിൽ പഞ്ചസാര കോംപ്ലക്‌സുകൾ വികസിപ്പിച്ച് ആയിരക്കണക്കിന് യുവാക്കൾക്ക് ജോലി നൽകാനാണ് സർക്കാർ പദ്ധതിയിടുന്നത്. ലോകത്തിന് തന്നെ ഇന്ത്യ മികച്ച മാതൃകയാണ്. മികച്ച ഭരണത്തിന്റെ മാതൃകയായി യുപി വികസിക്കുകയാണ്. താൻ പാർലമെന്റ് അംഗമായിരുന്നപ്പോഴും സാധാരണക്കാരും തൊഴിലാളികളും ഒരു മടിയും കൂടാതെ തന്നെ സന്ദർശിക്കാറുണ്ടായിരുന്നു. ദേവറിയ, ഖുഷിനഗർ, മഹാരാജ്ഗഞ്ച് എന്നിവിടങ്ങളിലെ പൊതുപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി എവിടെ വരെ പോകാനും ഞാൻ മടിച്ചിട്ടില്ല. ഇവരെല്ലാം നമ്മുടെ ആളുകളാണ്. അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ടത് നമ്മുടെ കർത്തവ്യമാണ്’ മുഖ്യമന്ത്രി പറഞ്ഞു.
‘ആറ് വർഷം മുൻപ് യുപിയിലെ സാഹചര്യത്തെക്കുറിച്ച് നിങ്ങൾക്ക് അറിയാം. അന്ന് സംസ്ഥാനത്തിന് വികസനമുണ്ടായിരുന്നില്ല. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് രാജ്യം മുഴുവൻ വികസനത്തിന്റെ പാതയിലാണ്. 35 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് യുപിയിൽ ലഭിച്ചിരിക്കുന്നത്. രണ്ട്, മൂന്ന് വർഷത്തിനുള്ളിൽ ഒരു കോടി യുവാക്കൾക്ക് ജോലി നൽകും. യുവാക്കളെ സാങ്കേതികവിദ്യയിൽ നൈപുണ്യരാക്കാനായി സ്‌കിൽ മാപ്പിംഗ് പദ്ധതി നടപ്പിലാക്കിവരികയാണ്’ എന്നും യോഗി പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 54 ലക്ഷം കുടുംബങ്ങൾക്ക് വീടും, 2.61 കോടി ജനങ്ങൾക്ക് ശൗചാലയവും നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments