തൃശൂർ :ഗുരുവായൂർ ക്ഷേത്രത്തിൽ രാത്രിയും വിവാഹങ്ങൾ നടത്തുന്നതിനുള്ള അനുമതി നൽകി ദേവസ്വം ഭരണ സമിതിയോഗം. ഏറ്റവും അധികം ഹൈന്ദവ വിവാഹങ്ങൾ നടക്കുന്ന ക്ഷേത്രമായതിനാലാണ് രാത്രിയും വിവാഹത്തിനുള്ള സൗകര്യം സജ്ജമാക്കിയിരിക്കുന്നത്.
പുലർച്ചെ 5 മുതൽ ഉച്ചപൂജ കഴിഞ്ഞ് ഉച്ച തിരിഞ്ഞ് 1.30 വരെയാണ് ക്ഷേത്രത്തിൽ പൊതുവെ വിവാഹ ചടങ്ങുകൾ നടന്നു വന്നിരുന്നത്. ഇതിന് ശേഷം വിവാഹം നടത്താറില്ലായിരുന്നു. എന്നാൽ ഇനി മുതൽ രാത്രി കാലങ്ങളിലും വിവാഹം നടത്താം എന്ന അറിയിപ്പാണ് ദേവസ്വം ഭരണ സമിതി അറിയിച്ചിരിക്കുന്നത്. രാത്രി ഒമ്പത് മണിയോടെ ശീവേലിയ്‌ക്ക് പുറത്ത് എഴുന്നള്ളിക്കുന്നത് വരെയാണ് നട തുറന്നിരിക്കുന്നത്. എന്നാൽ വിവാഹത്തിന് എത്ര സമയം വരെ അനുവദിക്കാം എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. നിലവിൽ മൂന്ന് കല്യാണ മണ്ഡപങ്ങളാണ് കിഴക്കേ നടയിലുള്ളത്. ഇതിന് പുറമേ ഒരു കല്യാണ മണ്ഡപം കൂടി തയ്യാറാക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ആരംഭിച്ചു കഴിഞ്ഞു. തിരക്ക് കൂടുകയാണെങ്കിൽ ഉപയോഗിക്കുന്നതിന് രണ്ട് താൽക്കാലിക മണ്ഡപങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
ഒരു വർഷത്തിൽ 7000-ൽ അധികം വിവാഹങ്ങളാണ് ഗുരുവായൂരിൽ നടക്കാറുള്ളത്. ഒരു ദിവസം 246 വിവാഹങ്ങൾ വരെ നടന്നതിന്റെ റെക്കോർഡുകളുണ്ട്. രജിസ്റ്റർ ചെയ്ത വിവാഹങ്ങൾ പോലും മാറ്റി വായ്‌ക്കേണ്ടതായ സാഹചര്യവും തിരക്കിൽ വധുവരന്മാരെ മാറിയ സംഭവങ്ങളും വരെ ഉണ്ടായിട്ടുണ്ട്. നൂറിലേറെ മണ്ഡപങ്ങളുള്ള ഗുരുവായൂരിൽ തിരക്കുള്ള ദിവസങ്ങളിലത്രയും മണ്ഡപം നൽകാനാവാതെ ഉടമകളും കിട്ടാനാവാതെ കല്യാണ പാർട്ടികളും വലയാറുണ്ട്.
ഏതാണ്ട് അര നൂറ്റാണ്ട് മുമ്പ് വരെ കേരളത്തിലെ ഹിന്ദുക്കളുടെ ഇടയിൽ രാത്രി വിവാഹങ്ങൾ സർവസാധാരണമായിരുന്നു. ഗുരൂവായൂരിൽ രാത്രി വിവാഹങ്ങൾ നടക്കുന്നതോടെ മലയാളികളുടെ കല്യാണ സങ്കൽപ്പങ്ങളുടെ ശൈലിയും മാറ്റം സംഭവിച്ചേക്കാം.
Comments