തിരുവനന്തപുരം: കശ്മീരിലടക്കം ജലീൽ സംസാരിച്ചത് ഭീകരവാദിയുടെ ഭാഷയിലാണെന്ന് അഡ്വ ബി. ഗോപാലകൃഷ്ണൻ ചൂണ്ടിക്കാണിച്ചത് ഇടതു-കോൺഗ്രസ് നേതാക്കളെ ചൊടിപ്പിച്ചിരുന്നു. ഇപ്പോഴിതാ, പിണറായി വിജയൻ പോലും തന്നെ പിന്തുണക്കില്ലെന്ന് കരുതിയതിനാലാവാം ജലീൽ പരാതി നൽകാൻ മടിക്കുന്നത് എന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ജലീലിന് വേണ്ടി ശബ്ദമുയർത്താൻ കോൺഗ്രസ് ഉണ്ടെന്നും ജലീലിന് തീവ്രവാദ സംഘടനകളുമായി ബന്ധമില്ലെന്നും സുധാകരൻ പറഞ്ഞു.
എൽഡിഎഫ് എംഎൽഎ കെ.ടി ജലീലിനെ ബിജെപിയുടെ സംസ്ഥാനതല നേതാവ് ഭീകരവാദി എന്ന് വിളിച്ചത് അത്യന്തം ഗൗരവകരമായ വിഷയമാണ്. ജലീൽ രാഷ്‌ട്രീയമായി ഞങ്ങളുടെ എതിർപക്ഷത്ത് നിൽക്കുന്ന ആളാണ്. സിപിഎമ്മിനെ പോലെ ഒരു ക്രിമിനൽ പാർട്ടിയുടെ പുറമ്പോക്കിൽ അകത്തോ പുറത്തോ എന്നറിയാതെ തുടരുന്ന ജലീലിനോട് ഞങ്ങൾക്ക് യാതൊരു അനുഭാവവുമില്ല. അയാൾ അധികാരത്തിലിരിക്കുമ്പോൾ നടത്തിയ ക്രമക്കേടുകളും സ്വജനപക്ഷപാതവും ഒക്കെ കേരള സമൂഹത്തിന് വ്യക്തവുമാണ്. പക്ഷേ ഒരു മുസ്ലിം നാമധാരി ആയതിന്റെ പേരിൽ അയാളെ തീവ്രവാദി എന്ന് മുദ്രകുത്തുന്നതിനോട് യോജിക്കാനാവില്ല. ജലീലിന് തീവ്രവാദ സംഘടനകളും ആയി ബന്ധമുണ്ടെങ്കിൽ അത് വ്യക്തമാക്കണം.
തീവ്രവാദി എന്ന് വിളിച്ചിട്ടും സിപിഎം പുലർത്തുന്ന കുറ്റകരമായ മൗനം അത്ഭുതപ്പെടുത്തുന്നു. ഈ വിഷയത്തിൽ നിയമനടപടികൾ സ്വീകരിക്കാൻ പോലും ജലീൽ ഭയപ്പെടുകയാണ്. ബിജെപിക്കെതിരെ സംസാരിച്ചാൽ പിണറായി വിജയൻ പോലും തന്നെ പിന്തുണക്കില്ലെന്ന് ജലീൽ കരുതുന്നുണ്ടാകും. വിഷയത്തിൽ നിയമനടപടികൾക്ക് ജലീൽ തയ്യാറായാൽ ധൈര്യം പകർന്നു നൽകാൻ കോൺഗ്രസ് ഉണ്ടാകും. പരാതി കൊടുത്തിട്ടും പിണറായി വിജയൻ എന്ന ആഭ്യന്തര മന്ത്രി ബിജെപി നേതാവിനെതിരെ നടപടിയെടുക്കാൻ തയ്യാറായില്ലെങ്കിൽ ജലീലിന്റെ നീതിക്കുവേണ്ടി ശബ്ദമുയർത്താനും കോൺഗ്രസ് എന്ന മതേതര പ്രസ്ഥാനം ഇവിടെയുണ്ടാകും- എന്നാണ് കെ.സുധാകരൻ ഫേയ്സ്ബുക്കിൽ കുറിച്ചത്.
അതേസമയം, വിഷയത്തിൽ വ്യക്തമായ മറുപടി നൽകി കൊണ്ട് അഡ്വ ബി. ഗോപാലകൃഷ്ണൻ രംഗത്തു വന്നിട്ടുണ്ട്. പണ്ടെപ്പോഴോ മനസ്സിൽ ഇടംപിടിച്ച മൗദുദിസത്തിന്റ രാഷ്‌ട്ര വിരുദ്ധത അഞ്ചാം പത്തിയായി ജലീലിൽ തലപൊക്കുന്നു എന്നും രാഷ്‌ട്രത്തിന്റെ അഖണ്ഡതയേയും അസ്മിതയെയും തകർക്കാൻ ശ്രമിക്കുന്നവരെ ഭീകരവാദി എന്ന് പറയേണ്ടി വരുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. കശ്മീരിലെ വിഘടനവാദികളുടെ ഭാഷയാണ് കാശ്മീരിൽ വച്ച് ജലീൽ ഉപയോഗിച്ചത് എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
Comments