കോട്ടയം: മണിമലയിൽ കാറിൽ ബൈക്കിടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ കെ എം മാണി ജൂനിയറിന്റെ ലൈസൻസ് റദ്ദാക്കും. ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പ്രാഥമിക വിവര ശേഖരണം നടത്തി. പോലീസ് റിപോർട്ട് കൂടി ലഭിച്ച ശേഷം ലൈസൻസ് റദ്ദാക്കും. ഒരാഴ്ചയ്‌ക്കകം നടപടി ഉണ്ടാവുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
നിലവിൽ ജോസ് കെ മാണിയുടെ മകന് ലൈസൻസ് ഉണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, വാഹനാപകടത്തിൽ കേസെടുത്ത പോലീസ് കള്ളക്കളി നടത്തിയന്നെ് സംശയം. അപകടമുണ്ടായതിന് പിന്നാലെ ആദ്യം തയ്യാറാക്കിയ എഫ്‌ഐആറിൽ ജോസ് കെ മാണിയുടെ മകൻ കെ എം മാണി ജൂനിയറിന്റെ പേര് ഒഴിവാക്കി. 45 വയസുള്ള ആളെന്ന് മാത്രമാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരുന്നത്. അപകടം നടന്ന ഉടൻ തന്നെ സംഭവ സ്ഥലത്തെത്തിയ പോലീസ് സംഘം ജോസ് കെ മാണിയുടെ മകനെ നേരിൽ കണ്ടിട്ടും ആദ്യം തയാറാക്കിയ എഫ്‌ഐആറിൽ കെഎം മാണി ജൂനിയറിന്റെ പേര് ഒഴിവാക്കിയതിൽ ദുരൂഹതകളുണ്ട്. അപകടം നടന്ന ഉടൻ തന്നെ എംപിയുടെ മകന്റെ രക്തസാമ്പിൾ പരിശോധന നടത്തിയില്ലെന്നും ആരോപണമുണ്ട്.
ശനിയാഴ്ച വൈകിട്ടാണ് ജോസ് കെ മാണിയുടെ മകനും ബിരുദവിദ്യാർത്ഥിയുമായ കെ എം മാണി ഓടിച്ച ഇന്നോവ കാറിന് പിന്നിൽ ബൈക്കിടിച്ച് സഹോദരന്മാർ മരിച്ചത്. സംഭവത്തിൽ കെഎം മാണി ജൂനിയറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഉടൻ തന്നെ വിട്ടയച്ചിരുന്നു. മണിമല പതാലിപ്ലാവ് കുന്നുംപുറത്ത് താഴെ മാത്യു ജോൺ, ജിൻസ് ജോൺ എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് മണിമലയിലേക്ക് പോകുകയായിരുന്ന ഇന്നോവ കാറിന് പിന്നിൽ ഇടിയ്‌ക്കുകയായിരുന്നു. ഇന്നോവ പെട്ടെന്ന് ബ്രേക്ക് ചെയ്തതിന് പിന്നാലെ ബൈക്ക് ഇടിച്ച് കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇരുവരെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ത്യൻ ശിക്ഷ നിയമത്തിലെ 304എ വകുപ്പ് അനുസരിച്ച് അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കി മരണത്തിന് കാരണമായതിനാണ് കേസെടുത്തത്. അപകടത്തിന് പിന്നാലെ എല്ലാ നടപടി ക്രമങ്ങളും പൂർത്തീകരിച്ചാണ് എംപിയുടെ മകനെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. എന്നാൽ ഇതിന് പിന്നാലെയാണ് എംപിയുടെ മകന്റെ പേര് എഫ്‌ഐആറിൽ ഇല്ല എന്ന തരത്തിലുള്ള റിപ്പോർട്ടുകളുടെ പകർപ്പ് പുറത്തു വരുന്നത്.
Comments