ന്യൂഡൽഹി: തന്റെ അധികാരത്തിൽ കൈ കടത്തരുതെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂട്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ വാദിച്ചിരുന്ന കേസിന് കുറച്ചു കൂടി നേരത്തെ വാദം കേൾക്കാനായി മറ്റൊരു ബെഞ്ചിനെ പരാമർശിക്കാൻ അഭിഭാഷകൻ അനുമതി ചോദിച്ചതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.
ഏപ്രിൽ 17ന് ലിസ്റ്റ് ചെയ്ത കേസ് നേരത്തെ പരിഗണിക്കുന്നതിനായി മറ്റൊരു ബെഞ്ചിലേക്ക് മാറ്റികൂടെയെന്നായിരുന്നു അഭിഭാഷകൻ ചോദിച്ചത്. അഭിഭാഷകന്റെ അഭ്യർഥനയിൽ അസ്വസ്ഥനായ ചീഫ് ജസ്റ്റിസ് തന്റെ അധികാര പരിധിയിൽ കൈ കടത്തരുതെന്ന് അദ്ദേഹത്തിന് താക്കീത് നൽകിയത്.
നിങ്ങളുടെ കേസ് പരിഗണിക്കുന്ന തീയതി 17 ആണ്. നേരത്തെയുള്ള തീയതി ലഭിക്കുന്നതിനായി അത് വേറെ എവിടെയും പരാമർശിക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഒടുവിൽ ചീഫ് ജസ്റ്റിസിന് മുമ്പാകെ അഭിഭാഷകൻ ക്ഷമാപണം നടത്തുകയായിരുന്നു. ഇതിന് മറുപടിയായി തന്നോടും ക്ഷമിക്കണമെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് 17നാണ് കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നതെന്നും ഇതിൽ മാറ്റമുണ്ടാവില്ലെന്നും വ്യക്തമാക്കി.
സമാനമായ ഒരു സംഭവം മാർച്ചിലും നടന്നിരുന്നു. അഭിഭാഷകരുടെ ചേംബറിനായി ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിൽ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിംഗിനെ ശാസിച്ചിരുന്നു.
Comments