മുൻ മഹീന്ദ്ര ചെയർമാൻ കേശുബ് മഹീന്ദ്ര അന്തരിച്ചു. 99 വയസായിരുന്നു. രാജ്യത്തെ ഏറ്റവും പ്രായം കൂടിയ കോടീശ്വരനായിരുന്നു അദ്ദേഹം. 1.2 ബില്യൺ ഡോളറിന്റെ ആസ്തിയാണ് ഉണ്ടായിരുന്നത്. 1963 മുതൽ 2012 വരെ കമ്പനിയുടെ ചെയർമാൻ സ്ഥാനത്ത് സേവനമനുഷ്ടിച്ചിരുന്നു.
കേശുബ് മഹീന്ദ്രയുടെ കീഴിലാണ് കമ്പനി ശക്തി പ്രാപിച്ചത്. 48 വർഷമാണ് അദ്ദേഹം ചെയർമാൻ സ്ഥാനത്ത് സേവനമനുഷ്ഠിച്ചത്. ഈ കാലയളവിൽ മഹീന്ദ്ര ഗ്രൂപ്പ് ഓട്ടോ മൊബൈൽ നിർമ്മാതാവ് എന്നതിലുപരി ഐടി, റിയൽ എസ്റ്റേറ്റ് , സാമ്പത്തിക സേവനങ്ങൾ, ഹോസ്പിറ്റാലിറ്റി എന്നിങ്ങനെയുള്ള ബിസിനസ് വിഭാഗങ്ങളിലേക്കും വ്യാപിച്ചു. പ്രാധാന്യമർഹിക്കുന്ന നിരവധി ബിസിനസ് സഖ്യങ്ങൾ രൂപീകരിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് പ്രശംസനീയമാണ്.
യുഎസിലെ പെൻസിൽവാനിയ സർവകലാശാലയിലെ വാർട്ടൺ സ്കൂളിൽ നിന്നാണ് കേശുബ് മഹീന്ദ്ര ബിരുദം കരസ്ഥമാക്കിയത്. 1947-ൽ അദ്ദേഹം മഹീന്ദ്ര ആൻഡ് മഹീന്ദ്രയിൽ ചേർന്നു. അന്ന് കമ്പനിയുടെ പേര് മഹീന്ദ്ര ആൻഡ് മുഹമ്മദ് എന്നായിരുന്നു. സഹോദരങ്ങളായ ജെസിയും കെസി മഹീന്ദ്രയും ചേർന്നാണ് ഇത് സ്ഥാപിച്ചത്. എന്നാൽ സ്വാതന്ത്ര്യാനന്തരം കമ്പനി മഹീന്ദ്ര ആൻഡ് മഹീന്ദ്രയായി മാറുകയായിരുന്നു. കേശുബ് മഹീന്ദ്ര സ്വകാര്യ, പൊതു ഡൊമെയ്നുകളിൽ നിരവധി ബോർഡുകളിലും കൗൺസിലുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സെയിൽ, ടാറ്റ സ്റ്റീൽ, ടാറ്റ കെമിക്കൽസ്, ഇന്ത്യൻ ഹോട്ടൽസ്, ഐഎഫ്സി, ഐസിഐസിഐ തുടങ്ങിയ കമ്പനികൾ ഇതിൽ ഉൾപ്പെടുന്നു.
Comments